ന്യൂഡൽഹി: നുണപ്രചാരണങ്ങളിലൂടെ ഇന്ത്യയ്‌ക്കെതിരെ ഗൂഢാലോചന നടത്തുന്ന എല്ലാ വെബ്‌സൈറ്റുകളെയും യൂട്യൂബ് ചാനലുകളെയും പൂട്ടിക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. ഇന്ത്യയ്‌ക്കെതിരെ വ്യാജ വാർത്തകളും ഇന്ത്യാവിരുദ്ധ ആശയങ്ങളും പ്രചരിപ്പിച്ചിരുന്ന 20 യൂട്യൂബ് ചാനലുകളും രണ്ട് വെബ്‌സൈറ്റുകളും ബ്ലോക്ക് ചെയ്ത നടപടിക്ക് പിന്നാലെയാണ് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ചുമതലയിലിരിക്കുന്ന അനുരാഗ് ഠാക്കൂറിന്റെ മുന്നറിയിപ്പ്.
കഴിഞ്ഞ ഡിസംബറിലായിരുന്നു കേന്ദ്രസർക്കാർ പാകിസ്താൻ പ്രൊപ്പഗണ്ട പ്രചരിപ്പിച്ച വെബ് ചാനലുകൾക്കെതിരെ കർശന നടപടിയെടുത്തത്. രാജ്യത്തിനെതിരെ ഇത്തരം പ്രവൃത്തികൾ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അത്തരക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും ഇതിനായി ഉപയോഗിക്കുന്ന ചാനലുകൾ പിന്നീടുണ്ടാകില്ലെന്നും കേന്ദ്രമന്ത്രി വീണ്ടും വ്യക്തമാക്കി. വ്യാജപ്രചാരണങ്ങൾ നടത്തി സമൂഹത്തെ ഭിന്നിപ്പിക്കുന്ന ചാനലുകൾക്കെതിരെ നടപടിയെടുക്കാൻ താൻ ഉത്തരവിട്ടു. നിരവധി രാജ്യങ്ങൾ അതിന് പിന്തുണ രേഖപ്പെടുത്തിയിരുന്നു. അക്കാര്യത്തിൽ സന്തോഷമുണ്ട്. നടപടിയെടുക്കാൻ യൂട്യൂബും പിന്തുണ നൽകിയെന്നും അവരെ ബ്ലോക്ക് ചെയ്യാൻ വേണ്ട നീക്കങ്ങൾ നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
കശ്മീർ, ഇന്ത്യൻ ആർമി, രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങൾ, രാമക്ഷേത്രം, വീരമൃത്യു വരിച്ച ജനറൽ ബിപിൻ റാവത്ത് എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഭിന്നിപ്പിക്കുന്ന പ്രചാരണങ്ങൾ നടത്തിയ ചാനലുകൾക്കെതിരയാണ് ഇതിനോടകം നടപടിയെടുത്തിരുന്നതെന്നും കേന്ദ്രമന്ത്രി അറിയിച്ചു. ഇതിൽ ചിലത് നയാ പാകിസ്താൻ ഗ്രൂപ്പ് എന്ന സംഘടന നടത്തുന്നതായിരുന്നു. 3.5 ദശലക്ഷം സബ്‌സ്‌ക്രൈബേഴ്‌സാണ് ഈ ചാനലിന് ഉണ്ടായിരുന്നത്.
Comments