ഡൽഹി: ബോളിവുഡ് താരം നസറുദ്ദീൻ ഷായുടെ സഹോദരൻ സമീറുദ്ദീൻ ഷായ്‌ക്ക് നേരെ ഇസ്ലാമിക മതമൗലീക വാദികളുടെ സൈബർ ആക്രമണം. ആർഎസ്എസ് നിലപാടുകളെ പിന്തുണച്ചും ഹിന്ദു – മുസ്ലീം സാഹോദര്യത്തെക്കുറിച്ചും എഴുതിയ ലേഖനത്തിന്റെ പേരിലാണ് മുൻ സൈനികൻ കൂടിയായ സമീറിനെതിരെ സൈബർ ആക്രമണം നടക്കുന്നത്. പ്രമുഖ ദേശീയ മാദ്ധ്യമത്തിൽ കഴിഞ്ഞ ആഗസ്റ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലെ പരാമർശങ്ങൾ ഇസ്ലാമിനെ അപമാനിക്കുന്നതാണെന്നാണ് സൈബർ അക്രമികൾ പറയുന്നത്.
രാജ്യത്ത് ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള സംവാദമാണ് ഇരു സമുദായങ്ങൾക്കിടയിലും സൗഹാർദ്ദം വളർത്തുന്നതിനുള്ള ഏക പരിഹാരമെന്നതടക്കമുള്ള ലേഖനത്തിലെ പരാമർശങ്ങളാണ് മതമൗലീകവാദികളെ ചൊടിപ്പിച്ചത്. മുസ്ലീം സ്പേസ് എന്ന ട്വിറ്റർ അക്കൗണ്ടിലാണ് നടന്റെ സഹോദരനെതിരെ ആദ്യം എതിർപ്പുയർന്നത്. തുടർന്ന് സമീറിനെതിരെ നടന്നത് സംഘടിതമായ ആക്രമണമാണ്.
ജൂലൈ നാലിന് ഗാസിയാബാദിലെ മേവാർ ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് മുസ്ലീം രാഷ്‌ട്രീയ മഞ്ച് ഖ്വാജ ഇഫ്തിഖർ അഹമ്മദിന്റെ ദി മീറ്റിംഗ് ഓഫ് മൈൻഡ്‌സ് എ ബ്രിഡ്ജിംഗ് ഇനീഷ്യേറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശന വേളയിൽ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് നടത്തിയ പ്രസംഗത്തെ ലേഖനത്തിൽ സമീർ ഉദ്ദീൻ ഷാ പരാമർശിച്ചിരുന്നു. മോഹൻ ഭാഗവത്തിന്റെ നിലപാടുകളെ താനും പിന്തുണക്കുന്നുവെന്നും ലേഖനത്തിൽ പറയുന്നു. ഇക്കാര്യമെല്ലാമാണ് മതമൗലീക വാദികളെ പ്രകോപിപ്പിച്ചത്.
എന്നാൽ മതമൗലീകവാദികളുടെ വിദ്വേഷ പ്രചാരണം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയാണെന്നാണ് സമീറുദ്ദീൻ ഷാ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ വ്യക്തമാക്കി. ഇന്ത്യൻ സൈന്യത്തിൽ നിന്നും ലഫ്റ്റനെന്റ് ജനറലായി വിരമിച്ച ഷാ സമൂഹ്യ പ്രശ്‌നങ്ങളിലെല്ലാം ശക്തമായ നിലപാടുകളെടുക്കുന്ന വ്യക്തിയാണ്.
Comments