കൊച്ചി : നടിയെ ആക്രമിച്ച കേസ് അട്ടിമറിയ്‌ക്കാൻ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. രാവിലെ 10 മണിയോടെയാകും ഹർജി പരിഗണിക്കുക. പ്രത്യേക സിറ്റിംഗ് നടത്തിയാണ് ഹർജിയിൽ കോടതി വാദം കേൾക്കുന്നത്.
അന്വേഷണ സംഘത്തെ അപായപ്പെടുത്താൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസ് എടുത്തിരിക്കുന്നത്. ഇതിന് പിന്നാലെ കഴിഞ്ഞ ആഴ്ചയായിരുന്നു ജാമ്യത്തിനായി ദിലീപ് അപേക്ഷ നൽകിയത്. ജാമ്യ ഹർജി ഇന്നലെയാണ് പരിഗണിക്കാനിരുന്നത്. എന്നാൽ ഇന്ന് പരിഗണിക്കുന്നതിനായി മാറ്റുകയായിരുന്നു.
സംഭവത്തിൽ ദിലീപിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120 ബി പ്രകാരമാണ് കേസ് എടുത്തിരുന്നത്. എന്നാൽ ഇന്നലെ വധ ശ്രമത്തിനുള്ള 302ാം വകുപ്പ് കൂടി ചുമത്തിയിരുന്നു. ഈ സാഹചര്യത്തിൽ ജാമ്യം ലഭിക്കുക പ്രയാസകരമായിരിക്കുമെന്നാണ് വിലയിരുത്തൽ. ജാമ്യ ഹർജിയെ എതിർത്ത് പ്രോസിക്യൂഷൻ സമർപ്പിച്ച റിപ്പോർട്ടിൽ ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. ഇതും ജാമ്യത്തിന് തടസ്സമാകുമെന്നാണ് കണക്കാക്കുന്നത്.
കേസിൽ അറസ്റ്റ് ഒഴിവാക്കാനായി ദിലീപിന് പുറമേ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ്, സുഹൃത്ത് ശരത് എന്നിവരും ജാമ്യ ഹർജി നൽകിയിട്ടുണ്ട്.
Comments