ചെന്നെ: കോയമ്പത്തൂരിൽ ബി.കെ പുതൂരിൽ ആളൊഴിഞ്ഞ ഗോഡൗണിൽ കയറിയ പുലിയെ കൂട്ടിലാക്കി വനം വകുപ്പ്. നാല് ദിവസം മുൻപായിരുന്നു ഉപയോഗിക്കാതെ കിടക്കുന്ന ഒരു വെയർഹൗസിൽ പുലിയെ കണ്ടത്.
തമിഴ്നാട് വനംവകുപ്പ് സ്ഥാപിച്ച കെണിയിലാണ് പുലി കുടുങ്ങിയത്. വാളയാറിന് 19 കിലോമീറ്റർ അകലെയാണ് ബി.കെ പുതൂർ. സാനിറ്ററി ഉപകരണങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണിനകത്താണ് പുലി കയറിയത്.
ഗോഡൗണിന്റെ വാതിലിനോട് ചേർന്ന് രണ്ട് വലിയ കൂടുകളാണ് പുലിയെ പിടികൂടാൻ വനം വകുപ്പ് വെച്ചത്. ഇറച്ചിയും വെളളവും ഉൾപ്പെടെ ഇതിനുളളിൽ വെയ്ക്കുകയും ചെയ്തിരുന്നു. വെളളവും ഭക്ഷണവും ഇല്ലാതെ അധികദിവസം പുലിക്ക് കഴിയാനാകില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് കൂട്ടിനുളളിൽ പുലിയെ ആകർഷിക്കാൻ ഇത് വെച്ചത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ പുലി കൂട്ടിൽ കയറാൻ കൂട്ടാക്കിയില്ല. ഇതോടെ നാട്ടുകാരിലും ഭീതി വർദ്ധിച്ചിരുന്നു.
രാത്രിയിൽ ഉൾപ്പെടെ പുലിയുടെ ചലനം സിസിടിവി ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷിച്ചിരുന്നു. ആറ് സിസിടിവി ക്യാമറകളാണ് സ്ഥാപിച്ചത്. ഇതിൽ പതിഞ്ഞ പുലിയുടെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം വനം വകുപ്പ് പുറത്തുവിടുകയും ചെയ്തു.
Comments