കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപടക്കമുള്ള പ്രതികളുടെ ഒറ്റയ്ക്കിരുത്തിയുള്ള ആദ്യ ഘട്ട ചോദ്യം ചെയ്യൽ പൂർത്തിയായി. മൊഴികൾ പരിശോധിച്ച ശേഷം ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം എന്ന് പോലീസ് അറിയിച്ചു. കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ.
അഞ്ച് സംഘങ്ങളായി തിരിഞ്ഞായിരുന്നു ചോദ്യം ചെയ്യൽ. കണ്ടെത്തിയ തെളിവുകളും പ്രതികൾ നൽകിയ മൊഴികളും തമ്മിൽ അന്വേഷണ സംഘം പരിശോധിക്കുകയാണ് എന്ന് പോലീസ് പറഞ്ഞു. മൊഴി പരിശോധിക്കുന്നത് എസ് പി മോഹനചന്ദ്രനാണ്. ഇതിന് ശേഷം ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക തയ്യാറാക്കുമെന്നും പോലീസ് പറഞ്ഞു.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യത്തിനെതിരെ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു. വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രീം കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് ദിലീപ് സത്യവാങ്മൂലം നൽകിയത്.
കേസിൽ തുടരന്വേഷണം വേണമെന്ന ആവശ്യം പ്രഹസനമാണെന്നും സമയം ചോദിക്കുന്നത് വിചാരണ ജഡ്ജി മാറുന്നത് വരെ നീട്ടിക്കൊണ്ട് പോകാനാണെന്നും ദിലീപ് സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു. നടിയെ ആക്രമിച്ച കേസിലെ വിചാരണ ഫെബ്രുവരി 16നകം പൂർത്തിയാക്കി വിധി പ്രസ്താവിക്കണമെന്നാണ് സുപ്രീം കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നത്.
Comments