കൊല്ലം : കായംകുളം എംഎസ്‌എം കോളേജില്‍ പഠിക്കുന്ന സഹോദരിയെ വിളിക്കാന്‍ പോയ യുവാവിനെയും ഉമ്മയേയും വസ്ത്രത്തിന്റെ പേരിൽ പൊലീസ് തടഞ്ഞെന്ന ആരോപണത്തില്‍ വിശദീകരണവുമായി ഓച്ചിറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിനോദ്.
ഉമ്മ പര്‍ദ്ദ ഇട്ടിരുന്നതുകൊണ്ടാണ് വാഹനം കടത്തിവിടാതിരുന്നതെന്നായിരുന്നു ചാത്തന്നൂര്‍ സ്വദേശി അഫ്‌സല്‍ മണിയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അങ്ങനെ കേരളാ പോലീസിലെ സംഘിയെ ഞാനും കണ്ടുമുട്ടി എന്ന തലക്കെട്ടോടെയാണ് അഫ്സൽ സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് പങ്കുവച്ചത്.
എന്നാൽ അഫ്സലിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സിഐ വിനോദ് പറഞ്ഞു. ‘ഇന്ന് ലോക്ക്ഡൗണ്‍ സമാനമായ നിയന്ത്രണങ്ങളായതിനാല്‍ എല്ലാ വാഹനങ്ങളും പരിശോധിച്ചാണ് വിട്ടത്. കൊല്ലം – ആലപ്പുഴ അതിര്‍ത്തി പ്രദേശമായതിനാൽ അത്രത്തോളം കര്‍ശനമായാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. ട്രെയിന്‍ – ഫ്ലൈറ്റ് ടിക്കറ്റ് എടുത്തവര്‍, കല്യാണക്കുറി കാണിക്കുന്നവര്‍, മരണത്തിന് പോകുന്നവര്‍ അങ്ങനെ അത്യാവശ്യക്കാരെ മാത്രമായിരുന്നു കടത്തിവിട്ടിരുന്നത്.
എന്നാൽ ഇവർ അഞ്ചുവയസുള്ള ഒരു കുട്ടിയടക്കമാണ് വന്നത് . കോളേജില്‍ നിന്നും സഹോദരിയെ വിളിക്കാന്‍ പോകുന്നു എന്ന് പറഞ്ഞു . ഇന്നലെയും അവധി ദിനമായിരുന്നു. അവർക്ക് ഇന്നലെ വിളിക്കാൻ പോകാമായിരുന്നു. അടിയന്തര ആവശ്യമല്ലാത്തതിനാല്‍ തിരിച്ചുപോകാന്‍ പറഞ്ഞു.അല്ലെങ്കില്‍ നാളെ പോയി വിളിക്കാം.
ആലപ്പുഴ ജില്ലയിലേയ്‌ക്ക് വിടാന്‍ കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ കാറിലിരുന്ന സ്ത്രീ കുറിയിട്ടവരെയൊക്കെ കടത്തിവിട്ടല്ലോ, പര്‍ദ്ദ ഇട്ടതുകൊണ്ടാണോ ഞങ്ങളെ കടത്തിവിടാത്തത് എന്ന് ചോദിച്ചു . നിങ്ങളുടെ കണ്ണിന്റെയും മനസിന്റെയും അസുഖത്തിനുള്ള ചികില്‍സ എന്റെ കയ്യിലില്ലെന്നാണ് ഞാന്‍ അപ്പോള്‍ പറഞ്ഞത്. അല്ലാതെ പോസ്റ്റില്‍ പറയുന്നത് പോലെ വസ്ത്രം പ്രശ്‌നമാണെന്ന് ഞാന്‍ പറഞ്ഞിട്ടേയില്ല . ഒടുവില്‍ അയാള്‍ അവിടെ നിന്ന് ആരെയൊക്കെയോ വിളിച്ചതനുസരിച്ച് മേലുദ്യോഗസ്ഥര്‍ വിളിച്ചുപറഞ്ഞിട്ടാണ് അവരെ ആലപ്പുഴയിലേയ്‌ക്ക് വിട്ടത് . എന്നാല്‍ കൊറോണ മാനദണ്ഡങ്ങള്‍ ലംഘിച്ച് യാത്ര ചെയ്തതിന് അവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും സിഐ വിനോദ് പറഞ്ഞു
Comments