ന്യൂഡൽഹി : രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച കോൺഗ്രസ് നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദിനെ അഭിനന്ദിച്ച് കപിൽ സിബൽ. ആസാദ് പൊതുജനങ്ങൾക്ക് വേണ്ടി നടത്തിയ സംഭാവനകൾ രാജ്യം തിരിച്ചറിയുമ്പോൾ കോൺഗ്രസിന് അദ്ദേഹത്തെ ആവശ്യമില്ല എന്നത് വിരോധാഭാസമാണെന്നും കപിൽ സിബൽ ട്വിറ്ററിൽ കുറിച്ചു. സംഭവത്തിൽ ഒരു പ്രതികരണവും നടത്താത്ത പാർട്ടി നേതൃത്വത്തെ രൂക്ഷമായി വിമർശിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് നേതൃത്വത്തെയും പാർട്ടിയുടെ പിടിപ്പുകേടിനെയും ചോദ്യം ചെയ്തുകൊണ്ട് സോണിയ ഗാന്ധിക്ക് കത്തയച്ച 23 നേതാക്കളിൽ കപിൽ സിബലും ഗുലാം നബി ആസാദും ഉൾപ്പെട്ടിരുന്നു. പൊതു സമൂഹത്തിന് നൽകിയ സംഭാവനകൾക്കാണ് രാജ്യം ആസാദിനെ പത്മഭൂഷൺ നൽകി ആദരിച്ചത്. ഇതിനെ ശശി തരൂർ ഉൾപ്പെടെയഉള്ള പാർട്ടി നേതാക്കളും ഏറ്റെടുത്തു. എതിർ ചേരിയിലുളള ഒരു സർക്കാർ അധികാരത്തിൽ ഇരിക്കുമ്പോൾ പൊതുസേവേനത്തിന് ഒരാൾ അംഗീകരിക്കപ്പെടുക എന്നു പറയുന്നത് വളരെയധികം അഭിനന്ദനം അർഹിക്കുന്നതാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
രാജ്യസഭാ എംപി ആനന്ദ് ശർമ്മയും മറ്റ് മുതിർന്ന നേതാക്കളും അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. എന്നാൽ ഗുലാം നബി ആസാദിനെ അഭിനന്ദിക്കാൻ പോയിട്ട് പരാമർശിക്കാൻ പോലും കോൺഗ്രസ് നേതൃത്വം തയ്യാറായില്ല. അതേസമയം ഗുലാം നബി ആസാദ് പത്മഭൂഷൻ സ്വീകരിച്ചതിൽ പരിഹാസവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് രംഗത്തെത്തി. പത്മഭൂഷൺ നിരസിച്ച സിപിഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യയെ അഭിനന്ദിച്ചുകൊണ്ടുള്ള ട്വീറ്റിലായിരുന്നു പരാമർശം.
Comments