മുംബൈ: കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന ഗായിക ലതാ മങ്കേഷ്‌കറിനായി അയോദ്ധ്യയിൽ പ്രത്യേക പൂജ. അയോദ്ധ്യയിൽ പ്രത്യേക മഹാമൃത്യുഞ്ജയ ജപവും ഹോമവും നടത്തി. ജഗദ്ഗുരു പരമഹംസ് ആചാര്യ മഹാരാജ് ആണ് 92കാരിയായ ലതമങ്കേഷ്‌കറിന് വേണ്ടി ക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തിയത്.
ലത മങ്കേഷ്‌കറിനെ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് താൻ അഭ്യർത്ഥിക്കുമെന്നും ജഗദ്ഗുരു പരമഹംസ് ആചാര്യ പറഞ്ഞു. ജനുവരി എട്ടിനാണ് ഗായികയെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് മുതൽ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇപ്പോൾ അസുഖം ഭേദമായി വരുന്നുണ്ടെന്ന് കുടുംബം അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം ലത മങ്കേഷ്‌കറിന്റെ നില മോശമായെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത്തരത്തിലുള്ള വ്യാജവാർത്ത പ്രചരിപ്പിക്കരുതെന്ന് കുടുംബം അഭ്യർത്ഥിച്ചു. നിലവിൽ മരുന്നുകളോട് ലതാ മങ്കേഷ്‌കർ പ്രതികരിക്കുന്നുണ്ട്. പ്രായം കണക്കിലെടുത്താണ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ചെറിയ ലക്ഷണങ്ങൾ മാത്രമാണ് ഇപ്പോഴുള്ളതെന്നും ഡോക്ടർമാർ അറിയിച്ചു.
Comments