ഭോപ്പാൽ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വീണ്ടും വധ ഭീഷണി. യോഗിയെ വധിക്കുമെന്ന് ഭീഷണി മുഴക്കിക്കൊണ്ടുള്ള കത്ത് പോലീസിന് ലഭിച്ചു. സ്‌ഫോടക വസ്തുവിനൊപ്പമാണ് പോലീസിന് കത്ത് ലഭിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
രാവിലെ രേവ ജില്ലയിലെ ദേശീയ പാത 30ൽ നിന്നാണ് കത്തും സ്‌ഫോടക വസ്തുവും ലഭിച്ചത്. സ്‌ഫോടക വസ്തു കണ്ട ചില കാൽനടയാത്രികർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ഉടനെ പോലീസും ബോംബ് സ്‌ക്വാഡും എത്തി ബേംബ് നിർവ്വീര്യമാക്കി. ഇതിന് അടുത്തു നിന്നുമാണ് യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് ഭീഷണി മുഴക്കിക്കൊണ്ടുള്ള കത്ത് പോലീസിന് ലഭിച്ചത്.
ഉത്തർപ്രദേശിൽ അടുത്ത മാസം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് യോഗി ആദിത്യനാഥിനെതിരെ വധ ഭീഷണിമുഴക്കിക്കൊണ്ടുള്ള കത്ത് പോലീസിന് ലഭിച്ചിരിക്കുന്നത്. കത്തിനൊപ്പം സ്‌ഫോടക വസ്തു കൂടി ലഭിച്ചത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നുണ്ട്.
ആദ്യമായാണ് രേവ ജില്ലയിൽ നിന്നും ഇത്തരത്തിൽ സ്‌ഫോടക വസ്തുവും, കത്തും ലഭിച്ചത്. കത്തിന്റെ ഉറവിടവും ബോംബ് സ്ഥാപിച്ചതിന്റെ ഉദ്ദേശ്യവുമാണ് പോലീസ് നിലവിൽ പരിശോധിച്ചുവരുന്നത്.
റിപ്പബ്ലിക് ദിനത്തിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ഭീകരാക്രമണത്തിന് സാദ്ധ്യതയുള്ളതായി രഹസ്വാന്വേഷണ വിഭാഗത്തിൽ നിന്നും വിവരം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഭീകരരാകും സ്‌ഫോടക വസ്തു സ്ഥാപിച്ചത് എന്നാണ് പോലീസ് സംശയിക്കുന്നത്.
Comments