തിരുവനന്തപുരം: മോൻസൻ മാവുങ്കലിൽ നിന്ന് പിടിച്ചെടുത്ത ശിൽപങ്ങൾ ശിൽപി സുരേഷിന് നൽകാൻ ഉത്തരവിട്ട് കോടതി. ക്രൈംബ്രാഞ്ചിന്റെ കൈവശമുള്ള ഒൻപത് ശിൽപങ്ങൾ വിട്ടുനൽകാനാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്.
പൗരാണിക കാലത്തോളം പഴക്കമുണ്ടെന്ന് അവകാശപ്പെട്ട് മോൻസൻ മാവുങ്കൽ പ്രദർശിപ്പിച്ച ‘വിശ്വരൂപം’ ഉൾപ്പെടെ പല ശിൽപങ്ങളും ശിൽപിയ്‌ക്ക് തിരികെ നൽകണം. കോവളം സ്വദേശിയായ ശിൽപി സുരേഷ് ആണ് ശിൽപങ്ങൾ നിർമ്മിച്ചത്. ഇവ തിരികെ നൽകണമെന്നാണ് കോടതിയുടെ ഉത്തരവ്. കോടതിയിൽ സൂക്ഷിച്ചിരുന്ന സിംഹത്തിന്റെ ശിൽപം സുരേഷിന് തിരിച്ചു നൽകിയിട്ടുണ്ട്. ക്രൈംബ്രാഞ്ചിന്റെ പക്കലുള്ള ബാക്കി ശിൽപങ്ങൾ തിങ്കളാഴ്ച നൽകണമെന്നാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.
ശിൽപങ്ങൾ വിട്ടുനൽകണമെന്നാണ് ശിൽപി സുരേഷ് കോടതിയിൽ ഹർജി നൽകിയത്. ഒരു കോടിയോളം രൂപ വിലമതിക്കുന്ന ശിൽപങ്ങളാണ് മോൻസൻ സുരേഷിന്റെ പക്കൽ നിന്നും വാങ്ങിയത്. സുരേഷിനെ കബളിപ്പിച്ച് കുറഞ്ഞ തുകയ്‌ക്കും പണം പൂർണമായി നൽകാതെയും സ്വന്തമാക്കിയ ശിൽപങ്ങൾ കാട്ടിയാണ് മോൻസൺ പുരാവസ്തുക്കളെന്ന വ്യാജേന സാമ്പത്തിക തട്ടിപ്പ് നടത്തിയത്.
Comments