ജലദോഷത്തിന് സമാനമായ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന കൊറോണയെന്ന് പേരുള്ള വൈറസ് പരത്തുന്ന ഒരു രോഗം. വുഹാനിൽ ആദ്യമായി കൊറോണ സ്ഥിരീകരിച്ചപ്പോൾ നമ്മുടെ നാട്ടിലേക്ക് ഒന്നും എത്തില്ലായിരിക്കുമെന്ന പ്രതീക്ഷകളായിരുന്നു ലോകത്തിന്റെ നാനാഭാഗത്തുള്ളവർക്ക്. ഏതാനും ദിവസങ്ങൾ പിന്നിട്ടതോടെ വുഹാനിൽ കേസുകൾ വർദ്ധിക്കുന്ന കാഴ്ച ലോകം കണ്ടു. അപ്പോഴും ഇങ്ങേ തലയ്‌ക്കിൽ കിടക്കുന്ന കൊച്ചു കേരളത്തിലാകും രാജ്യത്തെ ആദ്യ കൊറോണ വൈറസ് കേസ് സ്ഥിരീകരിക്കുക എന്ന് ആരും കരുതിയില്ല. രണ്ട് വർഷങ്ങൾക്ക് മുമ്പ് ഇന്നേദിവസം രാജ്യത്തെ ആദ്യ വൈറസ് ബാധ കേരളത്തിൽ റിപ്പോർട്ട് ചെയ്തു. വുഹാനിൽ നിന്നെത്തിയ വിദ്യാർത്ഥിനിയിലാണ് രോഗം സ്ഥിരീകരിച്ചത്.
നിപ വൈറസിനെ തുരത്തിയ പശ്ചാത്തലമുള്ള കേരളം അതീവ ജാഗ്രതയോടെ മഹാമാരിയെ നേരിടാൻ ശ്രമിച്ചെങ്കിലും ആദ്യ തരംഗം പൂർത്തിയാകുമ്പോഴേക്കും പ്രതിരോധം പാളിത്തുടങ്ങിയിരുന്നു. ഇന്ന് വൈറസിന്റെ മൂന്നാം തരംഗത്തെ പ്രതിരോധിക്കാൻ ശ്രമിക്കുമ്പോഴും അരലക്ഷത്തിൽ കൂടുതൽ പ്രതിദിന രോഗികളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത്. ഒന്നാം തരംഗത്തിന്റെ പ്രത്യാഘാതങ്ങൾ തീരുന്നതിന് മുമ്പായിരുന്നു രണ്ടാം തരംഗത്തിന്റെ പ്രവേശനം. അതിന്റെ ക്ഷീണം അവസാനിക്കുന്നതിന് മുമ്പേ ഇപ്പോൾ മൂന്നാം തരംഗവും.
ഇതിനിടെ കൊറോണ ബാധിച്ച് മരിച്ചവരുടെ കണക്കുകൾ ഒളിപ്പിച്ചെന്ന വിവാദവും സംസ്ഥാനത്ത് ശക്തമായിരുന്നു. മുൻ തരംഗങ്ങളിൽ സംസ്ഥാനത്ത് വൈറസ് ബാധിച്ച് മരിച്ച പലരെയും പട്ടികയിൽ ഉൾപ്പെടുത്തുന്നത് പോലും ഇപ്പോഴാണ്. ഇനിയും പതിനായിരക്കണക്കിന് കുടുംബാംഗങ്ങളുടെ അപേക്ഷകളാണ് ധനസഹായം ലഭിക്കാൻ കാത്തിരിക്കുന്നതും.
ഏറ്റവുമധികം പേർ മരിക്കാനിടയായത് രണ്ടാം തരംഗത്തിലാണ്. മരണപ്പട്ടികയിൽ ഉൾപ്പെടുത്താതെ കേരളമൊളിപ്പിച്ച മരണങ്ങൾ അന്നുമുതലേ വിവാദമായിരുന്നു. മരണം കണക്കാക്കുന്ന രീതി തന്നെ പിന്നീട് മാറ്റേണ്ടി വന്നു. ഏഴായിരം മരണം പിന്നീട് പുറത്തുവിടുമെന്ന് സർക്കാർ സമ്മതിച്ചു. പഴയ മരണം കൂട്ടത്തോടെ പുറത്തുവന്നപ്പോൾ ഇന്ന് 53,000 കടന്നിരിക്കുകയാണ് മരണനിരക്ക്. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ പട്ടികയിൽ രണ്ടാം സ്ഥാനമാണ് കേരളത്തിന്. മൂന്നാംതരംഗത്തിലും ആദ്യതംരഗങ്ങളിലെ മരണക്കണക്കുകൾ സർക്കാരിന് കനത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
Comments