കൂളിൾഡ്ജ്: അണ്ടർ-19 ലോകകപ്പിൽ ഹോട്ട് ഫേവറേറ്റായി ഇന്ത്യൻ യുവനിര ഫൈനലിൽ. ഓസ്‌ട്രേലിയയെ 96 റൺസിന് തകർത്തെറിഞ്ഞാണ് ഇന്ത്യ ഫൈനലിലേക്ക് കുതിച്ചത്. ബാറ്റിംഗ് കരുത്തിൽ 5 വിക്കറ്റിന് 290 റൺസ് നേടി ഇന്ത്യ ഓസ്‌ട്രേലിയൻ യുവനിരയെ 194 റൺസിന് കെട്ടുകെട്ടിച്ചു. ഫൈനലിൽ അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചെത്തിയ ഇംഗ്ലണ്ടാണ് എതിരാളി.
മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ വിക്കി ഓസ്വാളാണ് കൂടുതൽ വിക്കറ്റുകൾ നേടിയത്. രണ്ടു വിക്കറ്റ് വീതം രവികുമാറും നിശാന്ത് സിന്ധുവും നേടി. കൗശൽ താംബേയും ആംഗ്കൃഷും ഓരോ വിക്കറ്റും നേടി.
ഇന്ത്യ മുന്നോട്ട് വെച്ച 291 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഒസീസിന് തുടക്കത്തിൽ തന്നെ ഓപ്പണർ തേദ് വില്ലിയെ(3) നഷ്ടമായി. രണ്ടാം വിക്കറ്റിൽ കാംപെൽ കെല്ലാവേ(30), കോറേ മില്ലർ(38) എന്നിവരാണ് അല്പം ഭേദപ്പെട്ട സ്‌കോർ കണ്ടെത്തിയത്. മധ്യനിരയിൽ ലാച്ച്‌ലാൻ ഷാ(51) നേടിയ അർദ്ധസെഞ്ച്വറിയാണ് ഓസ്‌ട്രേലിയയെ നൂറ്റമ്പത് കടത്തിയത്. നിവേതൻ രാധാകൃഷ്ണൻ(11), ജാക് സിൻഫീൽഡും(20), ടോം വിറ്റ്‌നിയും(19) മാത്രമാണ് രണ്ടക്കം കടന്ന മറ്റ് ബാറ്റ്സ്മാന്മാർ.
ആദ്യം ബാറ്റ് ചെയ്ത് ടീം ഇന്ത്യക്കായി ശക്തമായ ബാറ്റിംഗാണ് നായകൻ യാഷ് ധുൽ(110), ഷേഖ് റഷീദ്(94) എന്നിവർ നടത്തിയത്. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ നേടിയ 204 റൺസാണ് ഇന്ത്യൻ പോരാട്ടത്തിന്റെ നെടുംതൂണായത്.
Comments