കൊച്ചി:ഇ ബുൾജെറ്റ് വ്‌ളോഗർമാർക്കെതിരായ കേസിൽ ഉത്തരവുമായി കോടതി. വാഹനത്തിലെ മുഴുവൻ അനധികൃത ഫിറ്റിംഗുകളും നീക്കം ചെയ്യണമെന്ന് കോടതി ഉത്തരവിട്ടു.
ചട്ടവിരുദ്ധമായുള്ള ഫിറ്റിംഗുകൾ എം വി ഡി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നീക്കണം. വാഹനം നിയമാനുസൃതമായ രീതിയിൽ തിരികെ സ്റ്റേഷനിൽ ഏൽപ്പിക്കാനും കോടതി ഉത്തരവിട്ടു.
നിലവിൽ മോട്ടോർ വാഹന വകുപ്പിന്റെ കീഴിലാണ് വാഹനം സൂക്ഷിച്ചിരിക്കുന്നത്. കോടതിയിൽ അപ്പീൽ പോകുമെന്ന് ഇ ബുൾ ജെറ്റ് വ്‌ളോഗർമാർ വ്യക്തമാക്കി.
വാഹനം രൂപമാറ്റം വരുത്തിയതും നികുതി അടക്കാത്തതും അടക്കമുള്ള നിയമലംഘനങ്ങളെ തുടർന്നാണ് കണ്ണൂർ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം ഇവരുടെ വാൻ പിടിച്ചെടുത്തത്.
ഇ ബുൾജെറ്റ് വ്‌ളോഗർമാർക്കെതിരെയും അവരുടെ നെപ്പോളിയൻ എന്ന കാരവനെതിരെ കൂടുതൽ നടപടി ഉണ്ടാകുമെന്ന് മോട്ടോർ വാഹന വകുപ്പ് നേരത്തെ സൂചിപ്പിച്ചിരുന്നു. അതിന് പിന്നാലെ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കിയിരുന്നു. ഒമ്പതോളം നിയമലംഘനങ്ങൾ കാരവനിൽ കണ്ടെത്തിയതായി മോട്ടോർ വാഹനവകുപ്പ് വ്യക്തമാക്കിയിരുന്നു.
വെള്ള നിറത്തിലായിരുന്ന വാനിന്റെ നിറം മാറ്റിയതും അനുവദനീയമല്ലാത്ത ലൈറ്റുകൾ ഘടിപ്പിച്ചതും വാഹനം രൂപമാറ്റം വരുത്തിയതുമടക്കമുള്ള നിയമലംഘനങ്ങളാണ് വ്ലോഗർമാർ നടത്തിയിരിക്കുന്നത്.
Comments