കോട്ടയം: പാമ്പ് കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന് നൽകിയത് 65 കുപ്പി ആന്റിവെനം. സാധാരണ ഒരാൾക്ക് നൽകുന്നതിൽ കൂടുതൽ ആന്റിവെനം ആണ് വാവ സുരേഷിന് നൽകിയതെന്ന് കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ ജയകുമാർ പറഞ്ഞു. സാധാരണ മൂർഖൻ പാമ്പിന്റെ കടിയേൽക്കുന്ന ഒരാൾക്ക് 25 കുപ്പി ആന്റിവെനമാണ് കുത്തിവെയ്‌ക്കാറുള്ളത്.
ആദ്യം കുത്തിവെച്ച ആന്റിവെനം കൊണ്ട് കാര്യമായ മാറ്റം ഉണ്ടാകാതെ വന്നതോടെയാണ് കൂടുതൽ മരുന്ന് പ്രയോഗിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. വാവ സുരേഷിന്റെ ശരീരത്തിൽ കൂടുതൽ അളവിൽ വിഷം കയറിയത് കൊണ്ടാണ് ആന്റിവെനം കൂടുതൽ നൽകേണ്ടി വന്നത്. ഡോക്ടർമാരുടെ കഠിനമായ പരിശ്രമം കൂടിയാണ് വാവ സുരേഷിനെ തിരികെ ജീവിതത്തിലേക്ക് എത്തിച്ചത്. ദിവസവും മെഡിക്കൽ ബോർഡ് കൂടിച്ചേർന്ന് സുരേഷിന്റെ ആരോഗ്യനില പരിശോധിച്ചിരുന്നു.
ആശുപത്രിയിൽ നിന്നും ഇറങ്ങിയ ശേഷം കുറച്ചുകാലം വിശ്രമജീവിതമായിരിക്കുമെന്നും സുരേഷ് പറഞ്ഞതായി ആശുപത്രി സന്ദർശിച്ച ശേഷം മന്ത്രി വി.എൻ വാസവൻ വ്യക്തമാക്കി. ഇനി മുതൽ സുരക്ഷാ മുൻകരുതൽ സ്വീകരിച്ച് മാത്രമേ പാമ്പുകളെ പിടികൂടുകയുള്ളൂ എന്ന് വാവ സുരേഷ് പറഞ്ഞു. കരിമൂർഖനാണ് കടിച്ചത്. അതാണ് ആരോഗ്യനില വേഗം വഷളായത്. വളത്തിന്റെ ചാക്കിലാണ് പാമ്പിനെ കയറ്റാൻ ശ്രമിച്ചത്. ഇതുമൂലമാണ് പാമ്പ് പലതവണ തിരിച്ചിറങ്ങിയത്. ഇനി ഇക്കാര്യം ശ്രദ്ധിക്കുമെന്നും വാവ സുരേഷ് പറഞ്ഞിട്ടുണ്ട്.
തിങ്കളാഴ്‌ച്ച വൈകിട്ടാണ് വാവ സുരേഷിനെ കോട്ടയം കുറിച്ചിയിൽവെച്ച് മൂർഖൻ പാമ്പ് കടിച്ചത്. പാമ്പിനെ ചാക്കിലേക്ക് കയറ്റാനുള്ള ശ്രമത്തിനിടെ വലതുകാലിലെ മുട്ടിന് മുകൾഭാഗത്ത് പാമ്പ് കടിക്കുകയായിരുന്നു. ഇതിനിടെ ഇഴഞ്ഞു പോയ പാമ്പിനെ വാവ സുരേഷ് ചാക്കിലേക്ക് കയറ്റി. തുടർന്ന് കാറിൽ വാവ സുരേഷിനെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചു. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോക്ടർ ടി കെ ജയകുമാർ നേതൃത്വത്തിൽ ആറംഗ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് വാവ സുരേഷിനെ ചികിത്സിച്ചത്.
Comments