ശബ്ദമാധുര്യം കൊണ്ട് ലോകം കീഴടക്കിയ വാനമ്പാടി. ലതാ മങ്കേഷ്‌കർ എന്ന വിശ്വോത്തര ഗായികയെ ഇങ്ങനെ വിശേഷിപ്പിക്കുന്നതിൽ ഒട്ടും അതിശയോക്തിയില്ല. ശബ്ദ സൗകുമാര്യം കൊണ്ട് ഇതു പോലെ അനുഗൃഹീതയായ കലാകാരി ഇന്ത്യൻ സംഗീതലോകത്തിന് ലഭിച്ചിട്ടില്ല. കാലഘട്ടങ്ങൾ പിന്നിട്ടിട്ടും ലതാജിയുടെ ശബ്ദമാധുര്യം ഇന്നും ഓരോ ആസ്വാദകരിലും പുത്തൻ അനുഭൂതി സൃഷടിക്കുന്നു. പ്രായഭേദമെന്യേ ഏതൊരു സംഗീത ആസ്വാദകനെയും ഒരു പോലെ ആകർഷിക്കുന്ന ലതാ മങ്കേഷ്‌കറിന്റെ ഗാനങ്ങൾ എക്കാലവും ഇന്ത്യൻ സംഗീത ലോകം ആഘോഷമാക്കിയിട്ടുണ്ട്.
‘ഹെ മേരേ വതൻ കേ ലോഗോം’ എന്ന് തുടങ്ങുന്ന ഗാനം ഭാരതീയർ ഹൃദയത്തിലാണ് ഏറ്റുവാങ്ങിയത്. രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികരെ കുറിച്ചുളള ഗാനം ഇത്രയും വികാരതീവ്രമായി ആലപിക്കാൻ ലതാജിക്ക് മാത്രമേ കഴിയൂ. പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് പറയാറുണ്ട്. ലതാജിയുടെ കാര്യത്തിൽ ഇത് പൂർണമായും സത്യമാണ്.
1929 സെപ്റ്റംബർ 28ന് മധ്യപ്രദേശിലാണ് ലതാ മങ്കേഷ്‌കറുടെ ജനനം. സംഗീതജ്ഞനും നാടകനടനുമായ ദീനാനാഥ് മങ്കേഷ്‌കറുടെയും ശിവന്തിയുടെയും 5 മക്കളിൽ മൂത്തയാൾ. സംഗീതത്തിനുളള ഏതാണ്ട് എല്ലാ പുരസ്‌ക്കാരങ്ങളും ഈ ഗാനവിസ്മയത്തെ തേടി എത്തിയിട്ടുണ്ട്. 36 ഭാഷകളിലായി 30, 000ൽ അധികം ഗാനങ്ങൾ ലത ആലപിച്ചു. എല്ലാം സംഗീത പ്രേമികൾക്ക് എക്കാലവും പ്രിയപ്പട്ട ഗാനങ്ങൾ. ലത മങ്കേഷ്‌കർ മലയാളത്തിൽ ഒരേയൊരു ഗാനമാണ് ആലപിച്ചിട്ടുള്ളത്. നെല്ല് എന്ന ചിത്രത്തിൽ വയലാർ എഴുതി സലിൽ ചൗധരി ഈണം പകർന്ന ‘കദളി കൺകദളി ചെങ്കദളി പൂ വേണോ…’ എന്ന ഗാനം.
മറാഠി സിനിമയിൽ ലത മങ്കേഷ്‌കർ പാടിത്തുടങ്ങുന്നത് 13-ാം വയസ്സിലാണ്. അച്ഛന്റെ മരണത്തെ തുടർന്ന് ദാരിദ്ര്യത്തിലായ കുടുംബം പോറ്റാനായി സിനിമയിൽ അഭിനയിച്ചുതുടങ്ങിയ ലതാമങ്കേഷ്‌കർ 1942 മുതൽ 48 വരെ എട്ടോളം ചിത്രങ്ങളിൽ അഭിനയിച്ചു. എന്നാൽ സംഗീതമാണ് തന്റെ വഴിയെന്നു പിന്നീട് തിരിച്ചറിയുകയായിരുന്നു. അച്ഛന്റെ മരണശേഷം, കുടുംബസുഹൃത്തായ വിനായക് ദാമോദറാണ് ലതയെ കലാരംഗത്തു കൈപിടിച്ചുയർത്തിയത്. 1942 ൽ കിതി ഹസാൽ എന്ന മറാഠി ചിത്രത്തിൽ നാച്ചുയാഗഡേ, കേലു സാരി എന്നതായിരുന്നു ആദ്യഗാനം. എന്നാൽ, ചിത്രം പുറത്തിറങ്ങിയപ്പോൾ ആ പാട്ട് ഒഴിവാക്കപ്പെട്ടു. പിറ്റേവർഷം ഗജാഭാവു എന്ന ചിത്രത്തിൽ ആദ്യമായി ഹിന്ദിയിൽ പാടി.
വിനായകിന്റെ മരണശേഷം സംഗീത സംവിധായകൻ ഗുലാം ഹൈദർ ലതയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ മാർഗദർശിയായി. ഇതോടെ, വീണ്ടും ചെറിയ അവസരങ്ങൾ ലത മങ്കേഷ്‌കറെ തേടിയെത്തി. സ്വരം മോശമാണെന്ന പേരിൽ അവസരങ്ങൾ പലവട്ടം നഷ്ടപ്പെട്ടു. ചരിത്രത്തിന്റെ തമാശകളിലൊന്നായിരിക്കണം അത്. പക്ഷേ ഹൈദറിന് ഉറപ്പുണ്ടായിരുന്നു, ഈ സ്വരം ഒരുദിനം ഇന്ത്യ കീഴടക്കുമെന്ന്. അദ്ദേഹം സംഗീതമൊരുക്കിയ മജ്ബൂർ എന്ന സിനിമയിലെ ഗാനം തന്നെ വഴിത്തിരിവായി. ലതയുടെ സ്വരം ഇന്ത്യ താൽപര്യത്തോടെ കേൾക്കാൻ തുടങ്ങിയത് അന്നു മുതലാണ്.
വ്യക്തിജീവിതത്തിൽ കടുംപിടുത്തക്കാരിയായിരുന്നു ലത. പല ഗായകരുമായും സംഗീത സംവിധായകരുമായും അവർ അകന്നു നിന്നിട്ടുണ്ട്, വർഷങ്ങളോളം. പിന്നീട്, ചിലർ ഇങ്ങോട്ടു വന്നു കൂട്ടുകൂടിയപ്പോൾ ചിലരോട് അങ്ങോട്ടു പോയി പിണക്കം മാറ്റി. അറുപതുകളിൽ 5 മറാഠി സിനിമകളുടെ സംഗീത സംവിധാനം നിർവഹിച്ച ലത ഒരിക്കൽ മികച്ച സംഗീത സംവിധാനത്തിനുള്ള മഹാരാഷ്‌ട്ര സർക്കാർ പുരസ്‌കാരവും നേടിയിട്ടുണ്ട്. ഹിന്ദിയിലും മറാഠിയിലുമായി നാലു ചിത്രങ്ങളും നിർമ്മിച്ചു.
1969ൽ പത്മഭൂഷണും 1989ൽ ദാദാ സാഹിബ് ഫാൽകെ പുരസ്‌കാരവും, 2001ൽ ഇന്ത്യയിലെ ഏറ്റവും വലിയ സിവിലിയൻ പുരസ്‌കാരമായ ഭാരതരത്നം തുടങ്ങിയ നിരവധി പുസ്‌കാരങ്ങൾ നൽകി രാജ്യം ലതാ മങ്കേഷ്‌ക്കറിനെ ആദരിച്ചു. കൂടാതെ മികച്ച ഗായികയ്‌ക്കുള്ള ദേശീയ, സംസ്ഥാന സർക്കാരുകളുടെ പുരസ്‌കാരങ്ങളും നിരവധി തവണ ലതാമങ്കേഷ്‌കറിനെ തേടി എത്തിയിട്ടുണ്ട്.
Comments