ന്യൂഡൽഹി: കൊറോണ വാക്‌സിനേഷൻ രജിസ്‌ട്രേഷന് ആധാർ നിർബന്ധമല്ലെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഇതോടെ കോവിൻ പോർട്ടലിൽ രജിസ്ട്രർ ചെയ്യാൻ ഇനി മുതൽ ആധാർ നിർബന്ധമല്ല.
വാക്‌സിനേഷനായി ഇനി മുതൽ പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻകാർഡ്, വോട്ടർ ഐഡി, റേഷൻ കാർഡ് എന്നിവയുൾപ്പടെ ഒമ്പത് തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഹാജരാക്കിയാൽ മതിയെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, സൂര്യ കാന്ത് എന്നിവരടങ്ങിയ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
പാസ്‌പോർട്ട് നൽകി വാക്‌സിൻ സ്വീകരിക്കാനെത്തിയ സിദ്ധാർത്ഥ് ശർമ ഹർജിക്കാരന് മഹാരാഷ്‌ട്രയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വാക്‌സിൻ നിഷേധിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് കേസ് ഉയർന്നു വന്നത്. ആശുപത്രിക്കെതിരെ നടപെടിയെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യന്ത്രാലയം കോടതിയെ അറിയിച്ചു.
കൊറോണ വാക്‌സിൻ എടുക്കാനെത്തുന്ന ആളുകൾക്ക് ആധാർ വേണമെന്ന് അധികൃതർ നിർബന്ധം പിടിക്കരുതെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു.ഒരു തിരിച്ചറിയൽ രേഖയുമില്ലാതെ ഇതിനോടകം തന്നെ 87 ലക്ഷം പേർക്ക് വാക്‌സിൻ നൽകിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
Comments