ന്യൂഡൽഹി: എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിക്ക് നേരെയുണ്ടായ വധശ്രമ റിപ്പോർട്ട് സഭയ്ക്ക് മുമ്പാകെ വച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിലെല്ലാം പോലീസ് സുരക്ഷയുണ്ടായിരുന്നുവെന്നും അക്രമം നടന്ന സ്ഥലം മുൻകൂട്ടി നിശ്ചയിച്ച സഞ്ചാര പാതയല്ലയെന്നും അമിത് ഷാ സഭയെ അറിയിച്ചു.
ലോകസഭാംഗമായ ഒവൈസിക്കെതിരെ മൂന്നാം തിയതി വൈകിട്ട് 5.20നാണ് അക്രമം നടന്നത്. പോലീസ് രണ്ടു പേരെ അനധികൃത തോക്കുകൾ സഹിതം പിടികൂടിയെന്നും അവർ സഞ്ചരിച്ചതായി കരുതുന്ന ഓൾട്ടോ കാറും കണ്ടെത്തിയെന്നും അമിത് ഷാ അറിയിച്ചു. സംഭവത്തെ തുടർന്ന് ഒവൈസിക്ക് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്ന വിവരവും അമിത് ഷാ സഭയെ അറിയിച്ചു.
മീറഠിലെ ജനസമ്പർക്ക പരിപാടികൾക്ക് ശേഷം ഡൽഹിയിലേക്ക് മടങ്ങും വഴിയാണ് ഝിജാർസി ടോൾ പ്ലാസക്ക് സമീപം വെച്ച് അജ്ഞാതരായ രണ്ടുപേർ വെടിയുതിർത്തത്. ഒവൈസിയുടെ വാഹനത്തിന്റെ കീഴ് ഭാഗത്ത് വെടിയേറ്റ പാടുകൾ കണ്ടെത്തിയിരുന്നു.
പോലീസ് കേസെടുത്തിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര വകുപ്പ് നേരിട്ട് അന്വേഷണം ശ്രദ്ധിക്കുന്നുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി. എന്നാൽ മുൻകൂട്ടി നിശ്ചയിക്കാത്ത പാതയിലൂടെയാണ് ഒവൈസിയുടെ വാഹനം പോയത് എന്നതും അന്വേഷിക്കും. മുൻകൂട്ടി വി.ഐ.പി സന്ദർശനമില്ലാത്ത മേഖലയിൽ പോലീസ് നിരീക്ഷണം കുറവായിരുന്നു വെന്നുമുള്ള പോലീസ് റിപ്പോർട്ടും അമിത് ഷാ സഭയ്ക്ക് മുമ്പാകെ വച്ചു.
ഇതിന് മുമ്പും ഒവൈസിക്ക് സുരക്ഷാ ഭീഷണിയുള്ളതായി റിപ്പോർട്ട് നൽകിയിരുന്നു. ആഭ്യന്തര മന്ത്രാലയം സുരക്ഷ വർദ്ധിപ്പിച്ചിരുന്നെങ്കിലും ഒവൈസി അത് നിരസിച്ചെന്ന വസ്തുതയും അമിത് ഷാ സഭയെ അറിയിച്ചു.
Comments