കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ളവരുടെ ശബ്ദപരിശോധന ഇന്ന് നടത്തും. രാവിലെ 11ന് കാക്കനാട് ചിത്രാഞ്ജലി ലാബിൽ എത്താനാണ് ആലുവ മജിസ്‌ട്രേറ്റ് കോടതി നിർദേശം നൽകിയിരിക്കുന്നത്. ദിലീപിനെക്കൂടാതെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവരും എത്തണം. ദിലീപിന്റെ മുൻ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാർ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയ ശബ്ദ സന്ദേശങ്ങൾ ഇവരുടെ തന്നെയാണെന്നുറപ്പാക്കാനാണ് പരിശോധന.
കേസിലെ പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിച്ചെങ്കിലും സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ അന്വേഷണം ശക്തമാക്കാനാണ് ക്രൈംബ്രാഞ്ചിനു നിയമോപദേശം ലഭിച്ചിരിക്കുന്നത്. കേസിലെ നിർണ്ണായക തെളിവായ മൊബൈൽ ഫോൺ കണ്ടെത്താനുള്ള നീക്കങ്ങളും തുടരും. അതേസമയം മുൻകൂർ ജാമ്യം ലഭിച്ച പശ്ചാത്തലത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസ് റദ്ദാക്കാൻ ദിലീപ് നീക്കം തുടങ്ങി. ഇന്നോ നാളെയോ ആയി ഹൈക്കോടതിയിൽ ഹർജി നൽകുമെന്നാണ് വിവരം.
Comments