ന്യൂഡൽഹി: തനിക്ക് നേരയുണ്ടായ ആക്രമണത്തിന് പിന്നാലെ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ ഒരുക്കിയ കേന്ദ്രതീരുമാനം നിരസിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. തന്റെ ചുറ്റും ആളുകൾ ആയുധവുമായി നിൽക്കുന്നത് ഇഷ്ടമല്ലെന്നും, താനൊരു ഫ്രീ ബേർഡ് ആണെന്നുമാണ് ഒവൈസി പറയുന്നത്. കഴിഞ്ഞ ദിവസം മീററ്റിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് ഒവൈസിയുടെ വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. ഇതിന് പിന്നാലെയാണ് വൈസിക്ക് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്ന വിവരം അമിത് ഷാ സഭയെ അറിയിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ട്. ഒവൈസിക്കായി ബുള്ളറ്റ് പ്രൂഫ് കാർ ഒരുക്കിയിട്ടുണ്ടെന്നും അമിത് ഷാ സഭയെ അറിയിച്ചിരുന്നു.
താൻ ഇപ്പോഴും സുരക്ഷാഭീഷണി നേരിടുന്നുണ്ടെന്നും, എന്നാൽ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ സ്വീകരിക്കാൻ ഒരുക്കമല്ലെന്നാണ് ഒവൈസിയുടെ വാദം. ‘ ഇസഡ് കാറ്റഗറി സുരക്ഷ സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ വച്ച് ആവശ്യപ്പെട്ടിരുന്നു. സിഎഎ പ്രതിഷേധത്തിനിടെ മരിച്ച 22 പേരെക്കാള്‍ കൂടുതല്‍ വിലയൊന്നും എന്റെ ജീവിതത്തിനില്ല. എനിക്ക് ചുറ്റും ആയുധങ്ങളുമായി ആളുകൾ നിൽക്കുന്നത് എനിക്ക് ഇഷ്ടമല്ല. ഞാനൊരു ‘ഫ്രീ ബേർഡ്’ ആണ്. സ്വതന്ത്രമായി ജീവിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും’ ഒവൈസി പറഞ്ഞു.
അതേസമയം മുൻകൂട്ടി നിശ്ചയിക്കാത്ത പാതയിലൂടെയാണ് ഒവൈസിയുടെ വാഹനം പോയതെന്ന വിവരവും അമിത് ഷാ സഭയെ അറിയിച്ചു. മുൻകൂട്ടി വി.ഐ.പി സന്ദർശനമില്ലാത്ത മേഖലയിൽ പോലീസ് നിരീക്ഷണം കുറവായിരുന്നു വെന്നുമുള്ള പോലീസ് റിപ്പോർട്ടും അമിത് ഷാ സഭയ്ക്ക് മുമ്പാകെ വച്ചു. ഇതിന് മുമ്പും ഒവൈസിക്ക് സുരക്ഷാ ഭീഷണിയുള്ളതായി റിപ്പോർട്ട് നൽകിയിരുന്നു. ആഭ്യന്തര മന്ത്രാലയം സുരക്ഷ വർദ്ധിപ്പിച്ചിരുന്നെങ്കിലും ഒവൈസി അത് നിരസിച്ചെന്ന വസ്തുതയും അമിത് ഷാ സഭയെ അറിയിച്ചു.
Comments