കോട്ടയം : വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വാവാ സുരേഷിനോട് കുശുമ്പാണെന്ന് സഹകരണ രജിസ്‌ട്രേഷൻ മന്ത്രി വി.എൻ വാസവൻ. പാമ്പ് പിടിക്കുന്നതിനായി വാവാ സുരേഷിനെ വിളിക്കരുതെന്ന് പറയാൻ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കഴിയില്ല. വിളിക്കുന്ന പല സ്ഥലത്തേക്കും വനംവകുപ്പ് ഉദ്യോഗസ്ഥർ വരാറില്ലെന്നും മന്ത്രി പറഞ്ഞു.
ഒരു വനംവകുപ്പ് ഉദ്യോഗസ്ഥൻ തന്നെ ഉപദ്രവിക്കുന്നതായി വാവാ സുരേഷ് മന്ത്രിയോട് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വാവാ സുരേഷിന്റെ പ്രശസ്തി ഇഷ്ടപ്പെടാത്തവർ ആണ് പാമ്പ് പിടിക്കാൻ വിളിക്കരുതെന്ന് പറയുന്നത്. നന്മ ചെയ്യുന്നതിനെ തെറ്റായി വ്യാഖ്യാനിക്കരുതെന്നും വാസവൻ പ്രതികരിച്ചു. വാവാ സുരേഷിന് പുതിയ വീട് നിർമ്മിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഉടൻ ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഴയ ഓലമേഞ്ഞ വീട്ടിലാണ് വാവാ സുരേഷിന്റെയും കുടുംബത്തിന്റെയും താമസം. ഇത് മാറ്റി നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. അദ്ദേഹത്തിന്റെ രക്ഷിതാക്കളുമായും, സഹോദരങ്ങളുമായും സംസാരിച്ചു. വീടു നിർമ്മിക്കുന്നതിനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കും.
കോട്ടയം മെഡിക്കൽ കോളേജിന് സമീപം ചികിത്സയ്‌ക്കായി താമസിക്കുന്ന വാവാ സുരേഷിനെ സന്ദർശിച്ചു. ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം മരുന്ന് കഴിച്ച് അദ്ദേഹം വിശ്രമത്തിലാണ്. തുടർ പരിശോധനയോ, ചികിത്സയോ വേണമെങ്കിൽ അതിനുള്ള സൗകര്യങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments