പാലക്കാട്: മലമ്പുഴ ചെറാട് മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷപെടുത്തി ഇന്ത്യൻ സൈന്യം. 200 അടി താഴ്‌ച്ചയിലേക്ക് കരസേനയുടെ രണ്ടംഗ സംഘം എത്തി രക്ഷിക്കുകയായിരുന്നു. ഇവർ കയറിട്ട് കെട്ടി ബാബുവിനെ മലയുടെ ഏറ്റവും മുകളിലെത്തിച്ചു. ഇവിടെ നിന്നും എയർലിഫ്റ്റ് ചെയ്യാനാണ് തീരുമാനം. എയർലിഫ്റ്റ് ചെയ്ത് ആശുപത്രിയിലെത്തിക്കും. കഞ്ചിക്കോട് ബേസ് ക്യാമ്പിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷമായിരിക്കും ആശുപത്രിയിലെത്തിക്കുക. എയർലിഫ്റ്റിംഗിനായി ചേതൻ ഹെലികോപ്ടർ സ്ഥലത്തേയ്‌ക്ക് തിരിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി പ്രദേശത്തെത്തിയ സൈന്യം മലമുകളിലെത്തുകയും ബാബു ഇരിക്കുന്ന സ്ഥലത്തേയ്‌ക്ക് വടം കെട്ടി ഇറങ്ങുകയായിരുന്നു. ശേഷം ബാബുവിനെ സുരക്ഷാ ബെൽറ്റ് ധരിപ്പിച്ച് കയറുകെട്ടി മുകളിലേക്ക് ഉയർത്തി. ഭക്ഷണവും വെള്ളവും നൽകിയ ശേഷമാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്. കേണൽ ശേഖർ അത്രിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. മലയാളിയായ ലഫ്. കേൽ ഹേമന്ദ് രാജും ടീമിലുണ്ട്. മലമുകളിൽ തമ്പടിച്ച ശേഷമാണ് ബാബുവിനെ രക്ഷിക്കുന്നതിന് വേണ്ടി കരസേന ഉദ്യോഗസ്ഥർ താഴേയ്‌ക്ക് ഇറങ്ങിയത്.
ചെങ്കുത്തായ കൂർമ്പാച്ചി മലയിലാണ് മലമ്പുഴ സ്വദേശിയായ ബാബു കുടുങ്ങിയത്. 45 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ബാബുവിനെ രക്ഷിക്കുന്നത്. ഹെലികോപ്ടർ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. തുടർന്നാണ് ഇന്ത്യൻ സൈന്യത്തിന്റെ സഹായം തേടിയത്. ബാബുവും സുഹൃത്തുക്കളായ മൂന്ന് പേരും ചേർന്നാണ് തിങ്കളാഴ്‌ച്ച ഉച്ചയ്‌ക്ക് മലകയറിയത്. മല ഇറങ്ങുന്നതിനിടെ അവശനായ ബാബു കാൽ വഴുതി വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ മരത്തിന്റെ വള്ളികളും വടികളും ഇട്ടു നൽകിയെങ്കിലും ബാബുവിന് മുകളിലേക്ക് കയറാനായില്ല. സുഹൃത്തുക്കൾ മലയിറങ്ങി നാട്ടുകാരേയും പോലീസിനേയും വിവരം അറിയിച്ചു.
തിങ്കളാഴ്‌ച്ച രാത്രി 12 മണിക്ക് അഗ്‌നിരക്ഷാ സേനയും പോലീസും എത്തിയെങ്കിലും വെളിച്ചക്കുറവ് മൂലം രക്ഷാപ്രവർത്തനം നടത്താനായില്ല. വീഴ്‌ച്ചയിൽ ബാബുവിന്റെ കാൽ മുറിഞ്ഞിട്ടുണ്ട്. കയ്യിലുള്ള മൊബൈൽ ഫോൺ ഉപയോഗിച്ച് ബാബു തന്നെ താൻ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോയെടുത്ത് സുഹൃത്തുക്കൾക്ക് അയച്ചിരുന്നു. പ്രദേശത്ത് വന്യമൃഗശല്യവും രൂക്ഷമായിരുന്നു. ഇവയൊക്കെ തരണം ചെയ്താണ് സൈന്യം ബാബുവിനെ രക്ഷിച്ചത്. ചെറാട് നിന്നും ആറ് കിലോമീറ്റോളം അകലെയാണ് കൂർമ്പാച്ചി മല. ഇതിന് മുൻപും മല കയറുന്നതിനിടെ കാൽ വഴുതിവീണ് ബാബുവിന് പരിക്കേറ്റിരുന്നു.
Comments