ന്യൂഡൽഹി: തമിഴ് ന്യൂനപക്ഷങ്ങളുടെ പരിരക്ഷ ഉറപ്പാക്കണമെന്ന് ശ്രീലങ്കയ്‌ക്ക് ശക്തമായ നിർദ്ദേശം നൽകി ഇന്ത്യ. ഇന്ത്യ ശ്രീലങ്ക വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ചയിലാണ് എസ്.ജയശങ്കർ നിലവിലെ സമ്മർദ്ദങ്ങൾ തമിഴ് വംശജർക്ക് ആശങ്കയുണ്ടാക്കുന്നുവെന്ന വിവരം തുറന്നുപറഞ്ഞത്. ശ്രീലങ്കയിൽ സമത്വവും സാമൂഹ്യ നീതിയും ന്യൂനപക്ഷങ്ങളായ തമിഴ് വംശജർക്ക് ഉറപ്പുവരുത്തേണ്ടത് ഇന്ത്യ-ശ്രീലങ്കാ ബന്ധത്തിൽ അനിവാര്യമാണെന്നും ജയശങ്കർ പറഞ്ഞു. ശ്രീലങ്കയുടെ വിദേശകാര്യമന്ത്രി ജിഎൽ.പെയിറിസാണ് ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നത്.
ഇന്ത്യ-ശ്രീലങ്കാ ബന്ധം സാംസ്‌കാരികമായും പ്രതിരോധപരമായും ഏറെ സുപ്രധാനമാണെന്ന് ഇരു മന്ത്രിമാരും വിലയിരുത്തി. നിലവിലെ ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധിയും വ്യാപാര വാണിജ്യ പ്രതിസന്ധികളും പരിഹരിക്കാൻ കഴിയാവുന്ന സഹായമെല്ലാം ചെയ്യുമെന്ന് ജയശങ്കർ ഉറപ്പുനൽകി. സാഗറെന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സെക്യൂരിറ്റി ആന്റ് ഗ്രോത്ത് ഫോർ ആൾ ഇൻ ദ റീജിയൺ എന്ന അൽപക്ക സൗഹൃദ നയമാണ് ഇന്ത്യ പിന്തുടരുന്നതെന്നും ജയശങ്കർ വ്യക്തമാക്കി. ഇതിൽ ഇരുരാജ്യങ്ങളുടെ ജനങ്ങളുടെ സാംസ്‌കാരിക സുരക്ഷ സുപ്രധാന മാനദണ്ഡമാണെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി.
ഇതിനൊപ്പം ചൈന ശ്രീലങ്കയിൽ നടത്തിക്കൊണ്ടിരിക്കുന്ന നിർമ്മാണ പ്രവർത്തനവും ഇന്ത്യക്കുള്ള പ്രതിരോധ രംഗത്തെ ആശങ്കയും ഇന്നലെ ഇരുവരും ചർച്ചചെയ്തിരുന്നു. ചൈനയുമായുള്ള ഇടപാട് വഴി ശ്രീലങ്കയ്‌ക്ക് നേട്ടമുണ്ടായെന്നാണ് പെയിറിസ് ഇന്നലെ വ്യക്തമാക്കിയത്. അതോടൊപ്പം ഇന്ത്യയുടെ പ്രതിരോധ മേഖലയെ അസ്വസ്ഥമാക്കാൻ ആരേയും അനുവദിക്കില്ലെന്ന ഉറപ്പും ശ്രീലങ്കൻ വിദേശകാര്യമന്ത്രി നൽകിയിട്ടുണ്ട്.
ഇന്ത്യൻ മഹാസമുദ്രത്തിലെ ഇരുരാജ്യങ്ങൾക്കിടയിലെ വാണിജ്യപാത, സമുദ്ര സുരക്ഷ, മത്സ്യബന്ധന തൊഴിലാളികളുടെ സുരക്ഷ എന്നതും ഇന്ത്യ മുന്നോട്ട് വെച്ചു. സമീപകാലത്ത് കടൽമാർഗ്ഗമുള്ള മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത്, ആയുധക്കടത്ത് എന്നിവ ഇല്ലാതാക്കാനുള്ള നയങ്ങളും ഇരുരാജ്യങ്ങളും ചർച്ചചെയ്തു.
Comments