‘രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത് മലയാളി സൈനികൻ ഹേമന്ദ് രാജ്.. ‘ മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെ രക്ഷപെടുത്തുന്നതിനിടെ പല വാർത്താ മാദ്ധ്യമങ്ങളിലും നിറഞ്ഞ വാക്കുകളാണിത്. ഹേമന്ദ് രാജിനെ മലയാളികൾക്ക് അത്രപെട്ടന്ന് മറക്കാനാകില്ല. കാരണം, 2018ലേയും 19ലേയും പ്രളയകാലത്തും പെട്ടിമുടി ദുരന്തസ്ഥലത്തും പ്രതീക്ഷയോടെ മലയാളികൾ കേട്ട ശബ്ദമായിരുന്നു ‘രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത് മലയാളി സൈനികൻ ഹേമന്ദ് രാജ്’ എന്നത്. ഇവിടെ ബാബുവിനെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയതും ഹേമന്ദ് തന്നെ.
‘ബാബു ഞങ്ങളെത്തി, അവിടെ ഇരുന്നോ, ഒന്നും പേടിക്കണ്ട, അധികം ശബ്ദമുണ്ടാക്കണ്ട , എനർജി കളയരുത്’ തുടങ്ങി ഹേമന്ദ് രാജ് നിർദ്ദേശങ്ങൾ നൽകിയിരുന്നു. ഹേമന്തിന് ചുംബനം നൽകിയാണ് ബാബു തന്റെ നന്ദി അറിയിച്ചത്. മലയിടുക്കിൽ നിന്നും ബാബുവിനെ ഉയർത്തിയെടുത്തവരെ പരിചയപ്പെടുത്തുന്ന ഹേമന്ദിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു, കേരളവും കടന്ന് രാജ്യമെമ്പാടും, സമാനതകളില്ലാതെയുള്ള ഇന്ത്യൻ സൈന്യത്തിന്റെ രക്ഷാപ്രവർത്തനത്തിന് കൈയ്യടിക്കുകയാണ്.
ചെങ്ങന്നൂർ സ്വദേശിയാണ് ഹേമന്ദ് രാജ്. മൂന്ന് വർഷം മുൻപ് 2018 ഓഗസ്റ്റിലായിരുന്നു ഒരു ഓണക്കാല അവധിയ്‌ക്കായി നാട്ടിലേക്ക് പുറപ്പെടാൻ ഹേമന്ദ് വിമാനത്താവളത്തിലെത്തിയത്. അപ്പോഴാണ് അറിയുന്നത് നാട്ടിൽ കേരളത്തിലെ തന്നെ ഏറ്റവും വലിയ പ്രളയമാണെന്ന്. കേരളത്തിൽ ഭൂരിഭാഗം ജനങ്ങളും ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ട് വീടും നാടും ഉപേക്ഷിച്ച് ദുരിതാശ്വാസ കേന്ദ്രത്തിൽ അഭയം തേടിയിരുന്ന നാളുകളായിരുന്നു അത്.
പ്രളയത്തിൽ കൊച്ചിയിലേക്കുള്ള യാത്ര മുടങ്ങിയതോടെ തിരുവനന്തപുരത്തേയ്‌ക്ക് വിമാനം തരപ്പെടുത്താൻ ഇൻഡിഗോ അധികൃതരോട് ഹേമന്ദ് ആവശ്യപ്പെട്ടു. കേരളം പിന്നീട് കണ്ടത് രക്ഷകനായെത്തിയ ഹേമന്ദിനെ ആയിരുന്നു. സൈന്യത്തിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥരേയും സുഹൃത്തുക്കളേയും കോളേജ് വിദ്യാർത്ഥികളേയും ചേർത്ത് 35 അംഗ സംഘം രൂപീകരിച്ചു. വിശക്കുന്നവർക്ക് ഭക്ഷണം വിതരണം ചെയ്തും, വെള്ളത്തിൽ അകപ്പെട്ടവരെ രക്ഷപെടുത്തിയും ഹേമന്ദും സംഘവും അന്ന് കേരളത്തിലെ ജനങ്ങൾക്ക് രക്ഷകരായി. ദുരന്ത സമയത്ത് നാടിനെ കൈപിടിച്ച് ഉയർത്തിയ ഹേമന്ദും സംഘവുമാണ് രണ്ട് രാത്രികളും ഒരു പകലും നീണ്ട പരിശ്രമങ്ങൾ ഫലം കാണാതെ പോയപ്പോൾ കേവലം മൂന്ന് മണിക്കൂർ കൊണ്ട് ബാബുവിനെ സുരക്ഷിത സ്ഥാനത്തേയ്‌ക്ക് എത്തിച്ചതും.
Comments