കൊച്ചി : സംപ്രേഷണാനുമതി വീണ്ടെടുക്കാൻ അപ്പീൽ നൽകി മീഡിയാ വൺ ചാനൽ. സംപ്രേഷണത്തിന് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രസർക്കാർ നടപടി ശരിവെച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ മാദ്ധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ് ഡിവിഷൻ ബെഞ്ചിലാണ് അപ്പീൽ നൽകിയത്. അപ്പീൽ വ്യാഴാഴ്ച പരിഗണിക്കും.
മാദ്ധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ്, കേരള പത്രപ്രവർത്തക യൂണിയൻ, മീഡിയാ വൺ എഡിറ്റർ പ്രമോദ് രാമൻ എന്നിവർ സംയുക്തമായാണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്. ചാനലിനെതിരായുള്ള ഇന്റലിജൻസ് റിപ്പോർട്ട് സംശയാസ്പദമാണെന്നും, ചാനലിന് ഭരണകൂടത്തെ തൃപ്തിപ്പെടുത്തി ജീവിക്കാനാകില്ലെന്നും ഹർജിയിൽ പറയുന്നു. ചാനലിന്റെ ഭാഗം കേൾക്കാതെയാണ് കേന്ദ്രസർക്കാർ സംപ്രേഷണ വിലക്ക് ഏർപ്പെടുത്തിയത്. ലൈസൻസ് പുതുക്കുമ്പോൾ പുതിയ സുരക്ഷാ അനുമതി ആവശ്യമില്ല. ഈ വാദം പരിഗണിക്കാതെയാണ് കേന്ദ്രസർക്കാർ നടപടി സിംഗിൾ ബെഞ്ച് ശരിവെച്ചതെന്നും ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്.
അതീവ ഗുരുതരമായ കണ്ടെത്തലുകളാണ് ഇന്റലിജൻസ് റിപ്പോർട്ടിൽ ഉള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് സിഗിംൾ ബെഞ്ച് മീഡിയാ വണിന്റെ ഹർജി തള്ളിയത്. ഇതിന് പുറമേ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ കണ്ടെത്തലുകൾ ഹർജി പരിഗണിച്ച ജസ്റ്റിസ് നഗരേഷ് ശരിവെക്കുകയും ചെയ്തിരുന്നു. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചാനലിന് സെക്യൂരിറ്റി ക്ലിയറൻസ് നൽകേണ്ടതില്ലെന്നാണ് അധികൃതരുടെ കമ്മിറ്റി കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ഇത് പരിഗണിച്ചാണ് കേന്ദ്രം സംപ്രേഷണ വിലക്ക് ഏർപ്പെടുത്തിയത്. അതുകൊണ്ടുതന്നെ കേന്ദ്രത്തിന്റെ തീരുമാനം നീതികരിക്കാവുന്നതാണെന്നും നരഗേഷ് അഭിപ്രായപ്പെട്ടിരുന്നു.
Comments