ലക്നൗ : ഉത്തർപ്രദേശിൽ ആദ്യഘട്ട തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ ബിജെപി സ്ഥാനാർത്ഥിയ്ക്ക് നേരെ ആക്രമണം. ചപ്രൗളിയിലെ സ്ഥാനാർത്ഥി സഹേന്ദ്ര രമലയുടെ വാഹന വ്യൂഹത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ റോഡ് ഷോയ്‌ക്കിടെയായിരുന്നു സംഭവം.
ബാഗ്പതിലാണ് ബിജെപി റോഡ് ഷോ സംഘടിപ്പിച്ചത്. നൂറിലധികം പേർ റോഡ് ഷോയിൽ പങ്കെടുത്തിയിരുന്നു. കാറുകളും, ട്രാക്ടറുകളും അണിനിരത്തിയായിരുന്നു റോഡ് ഷോ. ഇതിനിടെ ഒരു സംഘം ആളുകൾ രമലയുടെ വാഹന വ്യൂഹം ആക്രമിക്കുകയായിരുന്നു. വലിയ കല്ലുകളും വടികളും ഉപയോഗിച്ചായിരുന്നു ആക്രമണം. ഇത് തടഞ്ഞ ബിജെപി പ്രവർത്തകരെയും അക്രമികൾ മർദ്ദിച്ചു. വലിയ ആക്രമണത്തിൽ നിന്നും തലനാരിഴയ്‌ക്കാണ് രമല രക്ഷപ്പെട്ടത്. രമലയെ ലക്ഷ്യമിട്ട അക്രമികളെ അംഗരക്ഷകർ തടയുകയായിരുന്നു. മർദ്ദനത്തിൽ ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ചതിന് ശേഷമാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. തോൽവി ഭയക്കുന്ന പ്രതിപക്ഷ പാർട്ടികളാണ് ആക്രമണത്തിന് പിന്നിൽ എന്ന് രമല പറഞ്ഞു.
Comments