ചെന്നൈ: ഭൂമി കയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ മറവിൽ സംസ്ഥാനത്തെ ഹിന്ദു ക്ഷേത്രങ്ങളെ ലക്ഷ്യമിടുന്ന തമിഴ്‌നാട് സർക്കാരിനെതിരെ ഹിന്ദു സംഘടനകൾ. ക്ഷേത്രങ്ങൾ തകർത്ത സംഭവത്തിൽ ഹിന്ദു മുന്നണി മദ്രാസ് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകി. സംസ്ഥാന സർക്കാർ മനപ്പൂർവ്വം ക്ഷേത്രങ്ങൾ തകർക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.
ഹിന്ദു മുന്നണിയ്‌ക്ക് വേണ്ടി സംഘടനാ വക്താവ് ടി ഇളങ്കോയാണ് ഹർജി നൽകിയത്.
ഭൂമി കയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമെന്ന വ്യാജേന ഡിഎംകെ സർക്കാർ ഇതുവരെ 200 ക്ഷേത്രങ്ങളാണ് തകർത്തത്. സംസ്ഥാനത്ത് ക്ഷേത്രങ്ങൾ ഇല്ലാതാക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് ഹർജിയിൽ പറയുന്നു. പുറമ്പോക്കിലുള്ള ക്ഷേത്രങ്ങളുടെ ഭൂമിയ്‌ക്ക് നിയമസാധുത നൽകുകയോ, അല്ലെങ്കിൽ മറ്റൊരു സ്ഥലത്തേക്ക് ക്ഷേത്രം നിർമ്മിക്കുകയോ സർക്കാരിന് ചെയ്യാം. എന്നാൽ ഇതിനുള്ള നടപടികളൊന്നും സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഹിന്ദു ക്ഷേത്രങ്ങളെയും ഹിന്ദുക്കളെയും വേർ തിരിക്കാനുള്ള പ്രവർത്തനങ്ങളാണ് സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
ഹർജിയിൽ ഭൂമി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ടുള്ള സത്യവാങ്മൂലം സമർപ്പിക്കാൻ ജസ്റ്റിസുമാരായ മുനീശ്വർ നാഥ് ഭണ്ഡാരി, ഭരത് ചക്രവർത്തി എന്നിവരടങ്ങുന്ന ബെഞ്ച് ഹർജിക്കാരനോട് നിർദ്ദേശിച്ചു.
Comments