ന്യൂഡൽഹി: രാജ്യതലസ്ഥാന നഗരത്തിന്റെ പ്രൗഢി വിളിച്ചോതി പ്രഗതി മൈതാനിലെ ടണൽ പാതയും ചുവരുകളും. ഡൽഹിയിലെ ഏറ്റവുമധികം പ്രദർശനങ്ങൾ നടക്കുന്ന പ്രഗതി മൈതാനത്തെ ടണൽ പാതയും പരിസരവും മനോഹരമാക്കിയിരിക്കുന്നത് ഒരുകൂട്ടം കലാകാരന്മാരാണ്. രാജ്യതലസ്ഥാനത്തെ ആധുനിക വൽക്കരിക്കുന്ന ശ്രമത്തിനൊപ്പമാണ് ഡൽഹിയിലെ വിവിധ പൊതു സ്ഥലങ്ങൾ മോടിപിടിപ്പിക്കുന്നത്.
പ്രഗതി മൈതാനത്തിന് കുറുകേ ഭൂമിക്കടിയിലൂടെ കടന്നുപോകുന്ന പാതയാണ് മനോഹരമായി ചിത്രങ്ങൾ കൊണ്ടും ദീപങ്ങളാൽ അലങ്കരിച്ചും മനോഹരമാകുന്നത്. ടണലിനകത്തെ തൂണുകളിൽ രംഗോളി രൂപകൽപ്പനകളാണ് വ്യത്യസ്തമാക്കുന്നത്. ചുമരുകളിൽ ഇന്ത്യയിലെ കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള നൃത്തരൂപങ്ങളാണ് വരച്ചുചേർത്തിട്ടുള്ളത്. പുറത്തേക്കും അകത്തേക്കും കടക്കുന്ന പാതയുടെ ഇരുവശത്തെ ചുവരുകൾ കാടുകളും മൃഗങ്ങളും ഒക്കെയായി കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ആനന്ദം പകരുന്ന തരത്തിലാണ് മോടിപിടിപ്പിച്ചിരിക്കുന്നത്.
മൂന്ന് കിലോമീറ്റർ ദൂരത്തിലാണ് നിലവിലെ ടണലുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ പൊതുസ്ഥലചിത്രങ്ങളുടെ കാര്യത്തിൽ പ്രഗതി മൈതാൻ ടണൽ ഒന്നാം സ്ഥാനം നേടുമെന്നാണ് കലാകാരനും പ്രൊജക്ട് മേൽനോട്ടം വഹിക്കുന്ന ഹിം ചാറ്റർജി പറഞ്ഞു. ഇതുവരെ ദക്ഷിണ കൊറിയയിലെ ടണലാണ് ഇത്തരം ചിത്രങ്ങളുടെ പേരിൽ റെക്കോഡ് പുസ്‌കത്തിലുള്ളത്. പക്ഷെ അവിടെ ആകെ 23,688 ചതുരശ്രമീറ്ററിലാണ് ചിത്രമുള്ളത്. പ്രഗതി മൈതാനത്ത് ചിത്രങ്ങൾ പൂർത്തിയാകുമ്പോൾ ചിത്രങ്ങൾ മാത്രമുള്ള മേഖലയുടെ വിസ്തീർണ്ണം 98000 ചതുരശ്ര കിലോമീറ്ററായി മാറുമെന്നും ഹിം അറിയിച്ചു.
Comments