ബംഗളൂരു: കർണാടകയിലെ ഹിജാബ് വിഷയം ഹൈക്കോടതി പരിഗണിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ എത്രയും വേഗം തുറക്കണം എന്നതാണ് പ്രധാന ആവശ്യമെന്ന് കോടതി പറഞ്ഞു. സംസ്ഥാനത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കണം. വിദ്യാഭ്യാസം തകരില്ലെന്ന് എല്ലാവരും ഉറപ്പ് നൽകണം. അടച്ചിട്ടിരിക്കുന്ന സ്കൂളുകൾ ഉടൻ തുറക്കണമെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി അദ്ധ്യക്ഷയായ മൂന്നംഗ വിശാലബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
കോടതിയുടെ നിരീക്ഷണങ്ങൾ വാർത്തയാക്കരുതെന്ന് മാദ്ധ്യമങ്ങളോട് കർണാടക ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അന്തിമവിധി പുറപ്പെടുവിക്കും വരെ കാത്തിരിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കേസിൽ അഭിഭാഷകൻ സഞ്ജയ് ഹെഗ്ഡെ ഉഡുപ്പിയിലെ പെൺകുട്ടികൾക്ക് വേണ്ടി ഹാജരായി. കുന്ദാപുര കോളേജിലെ മുസ്ലീം പെൺകുട്ടികക്ക് വേണ്ടി ദേവദത്ത് കാമത്തും ഹാജരായി. വിദ്യാഭ്യാസത്തിനുള്ള അവകാശമാണ് ഹിജാബ് ധരിച്ചെത്തിയ പെൺകുട്ടികൾ തേടുന്നത്. ഹിജാബ് ധരിക്കുന്നത് അവരുടെ ആചാരത്തിന്റെ ഭാഗമാണ്. അതിനാൽ അവർക്ക് സ്കൂളിലും പ്രവേശനം അനുവദിക്കണമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചു..
വിദ്യാർത്ഥികൾക്ക് യൂണിഫോമിനൊപ്പം ഹിജാബും ധരിച്ച് സ്കൂളിൽ പ്രവേശനം അനുവദിക്കണം. ഹിജാബ് ധരിച്ചെത്തുന്ന വിദ്യാർത്ഥികൾ കോളേജിന് പുറത്താണ്. അവർക്ക് മാർച്ചിൽ പരീക്ഷയുള്ളതാണ്. വിദ്യാർത്ഥികളുടെ ഭാവിവെച്ചാണ് അധികൃതർ കളിക്കുന്നത്. ഹിജാബ് ധരിക്കുന്നത് അവരുടെ ആചാരത്തിന്റെ ഭാഗമാണ്. സർക്കാർ അനാവശ്യമായി വിവാദമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും മുസ്ലീം വിദ്യാർത്ഥികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു.
കോളേജ് അധികൃതരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷവും ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥികളെ ക്ലാസ് മുറികളിൽ ഹാജരാകാൻ അനുവദിച്ചില്ല. വിദ്യാഭ്യാസത്തിനായുള്ള അവകാശമാണ് അവർ തേടുന്നതെന്ന് ഉഡുപ്പി കോളേജിലെ മുസ്ലീം കുട്ടികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ സഞ്ജയ് ഹെഗ്ഡെ വാദിച്ചു. വിദ്യാലങ്ങൾ മതപഠന കേന്ദ്രമല്ലെന്നാണ് സർക്കാരിന്റെ വാദം. അഡ്വക്കേറ്റ് ജനറൽ പ്രഭുലിംഗ് നവദഗിയാണ് സർക്കാരിന് വേണ്ടി ഹാജരായത്.
കോടതിയിൽ ഹർജിക്കാരുടെ വാദം പുരോഗമിക്കുകയാണ്. മൗലിക അവകാശത്തിന് മേലുള്ള ലംഘനമാണെന്നാണ് ഹർജിക്കാരുടെ പ്രധാന വാദം. അതേസമയം ഹിജാബ് വിഷയം അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി ഇന്ന് നിരസിച്ചിരുന്നു. കർണാടക ഹൈക്കോടതി വിഷയം ഗൗരവത്തോടെ പരിഗണിക്കുന്നുണ്ടെന്നാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻവി രമണ പറഞ്ഞത്.
Comments