ന്യൂഡൽഹി : രാജ്യത്ത് കഴിവുള്ളവർക്കും കഠിനാധ്വാനകൾക്കും നല്ല ജോലി ലഭിക്കുന്നുണ്ടെന്ന് ബിജെപി എംപി തേജസ്വി സൂര്യ. കേന്ദ്രത്തിനെതിരെയുള്ള കോൺഗ്രസിന്റെ പരാമർശങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുടെ തൊഴിലില്ലായ്മ വർദ്ധിക്കുന്നുവെന്ന പരാമർശത്തിന് ചുട്ട മറുപടി നൽകുകയായിരുന്നു തേജസ്വി.
കോൺഗ്രസിന്റെ രാജകുമാരൻ മാത്രമാണ് പണിയൊന്നമില്ലാതെ ഇരിക്കുന്നത്. കഴിവും കഠിനാധ്വാനം ചെയ്യാൻ ശേഷിയുമുള്ളവർക്ക് ഇന്ന് ജോലിയുണ്ടെന്നും തേജസ്വി സൂര്യ വ്യക്തമാക്കി.
മോദിക്ക് മുൻപുള്ള ഇന്ത്യ മോദിക്ക് ശേഷമുള്ള എന്ന രീതിയിലാണ് രാജ്യത്തെ നാം തരംതിരക്കേണ്ടത്. മോദി അധികാരത്തിൽ വരുന്നതിന് മുൻപ് രാജ്യത്ത് പണപ്പെരുപ്പം രണ്ടക്കത്തിലേക്ക് കടന്നിരുന്നു. എന്നാൽ ഇന്നത് കുറഞ്ഞു. മോദിക്ക് മുൻപ് രാജ്യത്തിന്റെ ജിഡിപി 110 ലക്ഷം കോടിയായിരുന്നു. എന്നാൽ ഇപ്പോഴത് 230 ലക്ഷം കോടിയായി വർദ്ധിച്ചു.
മോദി വരുന്നതിന് മുൻപ് ഇന്ത്യയുടെ കയറ്റുമതി 2.85 ലക്ഷം കോടി രൂപയായിരുന്നു. മോദിക്ക് ശേഷം ഇത് 4.7 ലക്ഷം കോടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ ജിഡിപിയും വിദേശ നിക്ഷപവും സ്റ്റാർട്ട്അപ്പുകളുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ടെങ്കിൽ എങ്ങനെ തൊഴിൽ ലഭിക്കാതിരിക്കും എന്നും തേജസ്വി സൂര്യ ചോദിച്ചു. കഴിവുളള എല്ലാവർക്കും ഇന്ന് ജോലിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.















