ലക്‌നൗ : ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട പോളിംഗ് അവസാനിച്ചു. 59.87 ശതമാനം പോളിംഗാണ് സംസ്ഥാനത്തൊട്ടാകെ നടന്നത്. തെരഞ്ഞെടുപ്പിനിടെ അക്രമസംഭവങ്ങൾ ഒന്നും തന്നെ ഉണ്ടായില്ലെന്നും ഉത്തർപ്രദേശ് ചീഫ് ഇലക്ട്രോറൽ ഓഫീസർ അജയ് ശുക്ല അറിയിച്ചു. ലക്‌നൗവിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം വിശദ വിവരങ്ങൾ നൽകിയത്.
പടിഞ്ഞാറൻ ഉത്തർപ്രദേശിലെ പതിനൊന്ന് ജില്ലകളിലെ 58 മണ്ഡലങ്ങളാണ് ആദ്യ ഘട്ടത്തിൽ വിധിയെഴുതിയത്. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ 9 മന്ത്രിമാരുൾപ്പടെ 623 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. ജാട്ട് ആധിപത്യ പ്രദേശത്ത് 59.87 ശതമാനം പോളിംഗ് നടന്നെന്ന് അജയ് ശുക്ല അറിയിച്ചു. രാവിലെ 7 മണിക്ക് ആരംഭിച്ച പോളിംഗ് വൈകീട്ട് 6 മണിയോടെയാണ് അവസാനിച്ചത്.
ശാമ്ലി ജില്ലയിലാണ് ഏറ്റവുമധികം പോളിംഗ് നടന്നത്. 66.14 ആണ് ഇവിടുത്തെ പോളിംഗ് ശതമാനം. മുസാഫർനഗറിൽ 65.32 ശതമാനം, മഥുരയിൽ 62.9 ശതമാനം, ഗൗതം ബുദ്ധ നഗറിൽ 54.38 ശതമാനവും വോട്ടിംഗ് നടന്നു. ഗാസിയാബാദ്, മീററ്റ്, ആഗ്ര എന്നിവിടങ്ങളിൽ 52.43, 60, 60.23 ശതമാനം എന്നിങ്ങനെയും പോളിംഗ് നടന്നു.
സംസ്ഥാനത്ത് വീണ്ടും അധികാരത്തിലേറും എന്ന പൂർണ ആത്മവിശ്വാസത്തോടെയാണ് ബിജെപി ഇത്തവണ മത്സരത്തിനിറങ്ങിയിരിക്കുന്നത്. ബിജെപിക്കെതിരെ മത്സരിക്കുന്ന സമാജ്‌വാദിയും, കോൺഗ്രസും, ബിഎസ്പിയും ആശങ്കയിലാണ്.
ഫെബ്രുവരി 14 നാണ് സംസ്ഥാനത്ത് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. 55 നിയോജക മണ്ഡലങ്ങളിൽ നിന്നായി 586 മത്സരാർത്ഥികളാണ് ജനവിധി തേടുന്നത്. ഏഴ് ഘട്ടങ്ങളിലായാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് 10 നാണ് വോട്ടെണ്ണൽ.
Comments