വാഷിംഗ്ടൺ: ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ ബയോടെക് കമ്പനിയായ ന്യൂറാലിങ്കിനെതിരെ മൃഗാവകാശം സംഘടന രംഗത്ത്. മനുഷ്യന്റെ തലച്ചോറിനെ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുന്ന പരീക്ഷണവുമായി ബന്ധപ്പെട്ടാണ് ന്യൂറാലിങ്കിനെതിരെയും കാലിഫോർണിയ സർവ്വകലാശാലയിലെ ഗവേഷകർക്കെതിരെയും യുഎസ് ആസ്ഥാനമാക്കിയുള്ള സംഘടന രംഗത്തെത്തിയത്.
തലച്ചോറിലെ ഇംപ്ലാന്റുകൾ പരീക്ഷിക്കുന്നതിന്റെ ഭാഗമായി ഗവേഷകർ കുരങ്ങുകളെ വളരെയധികം ഉപദ്രവിക്കുന്നതായും ദുരിതമനുഭവിപ്പിക്കുന്നതായും സംഘടന ചൂണ്ടിക്കാട്ടി. പരീക്ഷണങ്ങൾക്കായി ഉപയോഗിക്കുന്ന കുരങ്ങുകളെ ഒറ്റയ്‌ക്ക് കൂട്ടിലടച്ചിരിക്കുകയാണ്.തലയോട്ടിയിൽ സ്റ്റീൽ പോസ്റ്റുകളും മറ്റും കുത്തിക്കയറ്റിയതിനാൽ അവ ഫേഷ്യൽ ട്രോമയടക്കമുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെന്നും സംഘടന ആരോപിച്ചു. ഇത് സംബന്ധിച്ച് രേഖകൾ ലഭിച്ചതായി സംഘടന വ്യക്തമാക്കി.
അതേസമയം ന്യൂറാലിങ്കിന്റെ പരീക്ഷണം ഈ വർഷം തന്നെ മനുഷ്യരിലും ഉണ്ടാവുമെന്നാണ് വിവരം. തലച്ചോറിന്റെ പ്രവർത്തനം നിരീക്ഷിക്കുന്നതിനും ഉത്തേജിപ്പിക്കുന്നതിനുമായി മനുഷ്യന്റെ തലച്ചോറിൽ ചേർക്കുന്ന ഉപകരണമാണ് ന്യൂറാലിങ്ക് വികസിപ്പിക്കാൻ ശ്രമിക്കുന്നത്. രോഗിയുടെ തലയോട്ടിയിലൂടെ തലച്ചോറിലേക്ക് ത്രെഡ് ചെയ്യപ്പെടുന്ന മൈക്രോചിപ്പും വയറുകളും ഉപകരണത്തിൽ അടങ്ങിയിട്ടുണ്ടാവുമെന്നാണ് കമ്പനി പറയുന്നത്.
2021 ൽ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് പരീക്ഷണം നടത്തിയ കുരങ്ങ് മൈൻഡ് പോംഗ് ഗെയിം കളിച്ചിരുന്നു. ഇതോടെയാണ് പരീക്ഷണങ്ങൾ കൂടുതൽ ശക്തമാക്കാനും വികസിപ്പിക്കാനും കമ്പനി തീരുമാനിച്ചത്
Comments