ലക്‌നൗ : മാർച്ച് 10 -ാം തീയതി മുതൽ ഉത്തർപ്രദേശിലെ ജനങ്ങൾ ഹോളി ആഘോഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്ത് ബിജെപി തുടർഭരണം ഉറപ്പിക്കുമെന്ന ആത്മവിശ്വാസത്തോടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ഉത്തർപ്രദേശിൽ ഇത്തവണ 10 ദിവസം മുൻപാണ് ഹോളി ആഘോഷം നടക്കുക. തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ തന്നെ ഹോളി ആഘോഷങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കാൻപൂരിൽ നടന്ന പൊതുപരിപാടിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തർപ്രദേശിലെ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് സമയത്തെയും രണ്ടാം ഘട്ട തെരഞ്ഞെടുപ്പിലെയും ജനങ്ങളുടെ ആവേശവും കാണുമ്പോൾ തന്നെ ചില കാര്യങ്ങൾ വ്യക്തമാകുന്നുണ്ട്. യോഗിജിയുടെ സർക്കാർ വീണ്ടും അധികാരത്തിൽ ഏറുമെന്നാണ് ജനപിന്തുണയിൽ നിന്ന് അറിയാൻ സാധിക്കുന്നത്.
ഇന്ന് നമ്മുടെ അമ്മമാരും സഹോദരങ്ങളും ഭാരതീയ ജനതാ പാർട്ടിയുടെ പതാക ഉയർത്തിപ്പിടിക്കുന്നു. മുസ്ലീം വനിതകൾ അവരുടെ അകത്തളങ്ങളിൽ നിന്ന് പുറത്ത് വന്ന് മോദിയെ അനുഗ്രഹിക്കുന്നു. അവരുടെ കഷ്ടസമയത്ത് ആരാണ് അവരോടൊപ്പം നിൽക്കുന്നതെന്ന് ജനങ്ങൾക്കറിയാമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
നേരത്തെയുള്ള സർക്കാർ ജനങ്ങളെ രാവും പകലും വേട്ടയാടുകയും എല്ലാം മോഷ്ടിച്ചുകൊണ്ട് പോകുകയുമാണ് ചെയ്തത്. ആ സർക്കാരിനെതിരെ ജനങ്ങൾ പ്രതിഷേധിച്ചു. 2014 ലും 2017 ലും 2019 ലും അവർ ആ സർക്കാരിനെ ഭരണത്തിൽ നിന്നും മാറ്റിനിർത്തി. 2022 ലും ജനങ്ങൾ ബിജെപിയെ തന്നെ തെരഞ്ഞെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഓരോ തവണയും സമാജ് വാദി പാർട്ടി വ്യത്യസ്ത പാർട്ടികളുമായാണ് സഖ്യത്തിലേർപ്പെടുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ അവർ ആ പാർട്ടിയുമായി പ്രശ്‌നത്തിലാകും. ഇങ്ങനെ ഓരോ തവണയും സഖ്യത്തെ മാറ്റിയാൽ എങ്ങനെ ജനങ്ങളെ സേവിക്കാനാകുമെന്നും പ്രധാനമന്ത്രി ചോദിച്ചു.
Comments