ബംഗളൂരു : യൂണിഫോം ഒഴിവാക്കി ഹിജാബ് ധരിക്കാൻ അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി വിശാല ബെഞ്ച് നാളത്തേയ്ക്ക് മാറ്റിവെച്ചു. ഹിജാബ് ധരിക്കുന്നത് ഇസ്ലാമിക വിശ്വാസത്തിൽ അനിവാര്യമായ ആചാരമാണെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ദേവദത്ത് കാമത്ത് വാദിച്ചു. എന്നാൽ ഖുറാനിൽ പറഞ്ഞിരിക്കുന്നതെല്ലാം മതപരമായ ആചാരമാണോ എന്ന് ഹൈക്കോടതി കാമത്തിനോട് ചോദിച്ചു. താൻ അങ്ങനെ പറയുന്നില്ലെന്ന് കാമത്ത് കോടതിയിൽ മറുപടി നൽകി.
ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് വേണ്ട വിധം ആലോചിച്ചെടുത്തതല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാനുള്ള അധികാരം കോളജ് വികസന സമിതിക്കില്ല. അങ്ങനെയൊരു നിയമവുമില്ല. ചില എക്സിക്യൂട്ടീവ് ഉത്തരവുകളിലൂടെയാണ് പാസ്സാക്കിയിരിക്കുന്നത്. കോളജ് പാനലുകൾക്ക് ഹിജാബിൽ അധികാരം നൽകുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഹർജി തീർപ്പാകുന്നത് വരെ ഹിജാബ് ധരിക്കണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.
ഉഡുപ്പി സ്കൂളുകളിൽ ഹിജാബ് ധരിച്ചുകൊണ്ട് പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ട് ക്യാമ്പസ് ഫ്രണ്ട് പിന്തുണയോടെ ചില വിദ്യാർത്ഥിനികൾ പ്രതിഷേധം സംഘടിപ്പിച്ചതോടെയാണ് ഹിജാബ് വിഷയം കോടതിയിലെത്തിയത്. യൂണിഫോം ഒഴിവാക്കി ഹിജാബ് ധരിക്കണമെന്ന ആവശ്യം ഉയർന്നതോടെ കാവി ഷോൾ കഴുത്തിലിട്ട് ഹിന്ദു വിദ്യാർത്ഥികളും രംഗത്തെത്തി. സ്കൂളുകളിൽ യൂണിഫോം ആണ് വേണ്ടതെന്നും എതെങ്കിലും മതത്തിന്റെ ആവശ്യമനുസരിച്ച് ഡ്രസ് കോഡ് മാറ്റുകയാണെങ്കിൽ തങ്ങൾക്കും ഇതേ സ്വാതന്ത്ര്യം തരണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹിന്ദു വിദ്യാർത്ഥികൾ രംഗത്തെത്തിയത്.
Comments