ചണ്ഡിഗഡ്: പഞ്ചാബ് സർക്കാർ തന്നെ ക്ഷേത്ര ദർശനത്തിന് അനുവദിച്ചില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജലന്ധറിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് ഇവിടുത്തെ തൃപുരമാലിനി ദേവി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്നുണ്ടായിരുന്നു. എന്നാൽ ക്ഷേത്ര ദർശനം നടത്താൻ വേണ്ട ക്രമീകരണങ്ങൾ ഒരുക്കാൻ പോലീസും സർക്കാരും തയ്യാറായില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ ‘ ഈ പരിപാടിക്ക് ശേഷം ത്രിപുരമാലിനി ദേവി ശക്തിപീഠത്തിൽ ദർശനം നടത്താൻ ആഗ്രഹിച്ചിരുന്നു. എന്നാൽ അതിനുവേണ്ട ക്രമീകരണങ്ങൾ ചെയ്യാൻ കഴിയില്ലെന്ന് അഡ്മിനിസ്ട്രേഷനും പോലീസും അറിയിച്ചു. ഇതാണ് ഇവിടുത്തെ സർക്കാരിന്റെ അവസ്ഥ. എന്നാൽ ഞാൻ തീർച്ചയായും ശക്തിപീഠത്തിൽ പ്രാർത്ഥന നടത്തും’ പ്രധാനമന്ത്രി പറഞ്ഞു.
എൻഡിഎയുടെ ഘടകകക്ഷിയായ, പുതുതായി രൂപീകരിച്ച പഞ്ചാബ് ലോക് കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അമരീന്ദർ സിങ്ങിനെയും പ്രധാനമന്ത്രി പ്രശംസിച്ചു. അമരീന്ദർ സിംസിന്റെ സാന്നിദ്ധ്യം ബിജെപിയ്ക്ക് കൂടുതൽ ശക്തപകരുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എൻഡിഎ ഇവിടെ സർക്കാർ രൂപീകരിക്കും, ‘നവ പഞ്ചാബ്’ കടക്കെണിയിൽ നിന്ന് മുക്തമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Comments