പാല: തവണവ്യവസ്ഥയിൽ ഗൃഹോപകരണങ്ങളും ഫർണ്ണീച്ചറും നൽകാമെന്ന് വാഗ്ദാനം ചെയ്ത് മുൻകൂറായി പണം വാങ്ങി തട്ടിപ്പ് നടത്തിയ ആളെ പിടികൂടി. വയനാട് പേരിയ സ്വദേശി ബെന്നി(43) ആണ് അറസ്റ്റിലായത്. ആറ് മാസത്തിനിടയിൽ പലയിടങ്ങളിൽ നിന്നായി 15 ലക്ഷം രൂപ പ്രതി തട്ടിയെടുത്തെന്ന് പോലീസ് വ്യക്തമാക്കി. തട്ടിപ്പിലൂടെ ലഭിച്ച തുക ചെരിപ്പുകൾ വാങ്ങിക്കാനും മദ്യപിക്കാനും തിരുമ്മുചികിത്സയ്ക്കുമായി ചെലവഴിച്ചെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്.
ഇയാൾ താമസിച്ചിരുന്ന ലോഡ്ജിൽ നിന്ന് 400 ജോഡി ചെരുപ്പുകളാണ് കണ്ടെടുത്തത്. പാലാ സ്റ്റേഷൻ പരിധിയിലുള്ള സ്ഥലങ്ങളിൽ നിന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പലരിൽ നിന്നും ഇയാൾ പണം കൈപ്പറ്റിയിരുന്നു. സാധനങ്ങൾ നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. എന്നാൽ പറഞ്ഞ സമയത്തിനുള്ളിൽ സാധനങ്ങൾ നൽകിയില്ല. കാര്യം വിളിച്ച് അന്വേഷിച്ചവരോട് മോശമായി സംസാരിക്കുകയും ചെയ്തു.
സ്ത്രീകൾ മാത്രമുള്ള വീടുകൾ ലക്ഷ്യം വച്ചായിരുന്നു ഇയാൾ കൂടുതലായും തട്ടിപ്പ് നടത്തിയത്. 2000 രൂപ വരെ മുൻകൂറായി കൈപ്പറ്റിയിരുന്നു. സൈബർ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. പോലീസിന്റെ തിരക്കഥ പ്രകാരം വനിതാ പോലീസാണ് ഇയാളെ പാലായിലേക്ക് വിളിച്ചുവരുത്തിയത്. ആറ് മാസം മുൻപാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.
Comments