ഭുവനേശ്വർ: 40 വർഷത്തിനിടെ ഏഴ് സംസ്ഥാനങ്ങളിൽ നിന്നായി 14 സ്ത്രീകളെ വിവാഹം ചെയ്തയാളെ പിടികൂടി. ഒഡീഷയിലെ ഭുവനേശ്വറിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിവാഹം ചെയ്ത് കുറച്ച് നാൾ ഭാര്യയ്ക്കൊപ്പം താമസിച്ച ശേഷം മുങ്ങുന്നതായിരുന്നു ഇയാളുടെ രീതിയെന്ന് പോലീസ് വ്യക്തമാക്കി. 1982ലാണ് ആദ്യ വിവാഹം കഴിക്കുന്നത്. 20 വർഷങ്ങൾക്ക് ശേഷം 2002ലാണ് രണ്ടാമത്തെ വിവാഹം കഴിക്കുന്നത്. ഈ രണ്ട് വിവാഹങ്ങളിലുമായി അഞ്ച് മക്കളുണ്ട്. 2002നും 2020നും ഇടയിൽ മാട്രിമോണിയൽ സൈറ്റ് വഴിയാണ് മറ്റ് സ്ത്രീകളെ കണ്ടെത്തി വിവാഹം ചെയ്തത്. ആദ്യ ഭാര്യമാരുടെ അറിവില്ലാതെയായിരുന്നു ബാക്കി വിവാഹങ്ങൾ കഴിച്ചത്.
ഡോക്ടര്‍, പോലീസ് ഉദ്യോഗസ്ഥന്, സര്‍ക്കാര്‍ ജീവനക്കാരന് തുടങ്ങീ ഉന്നത പദവികളിലേതിലെങ്കിലും ഉള്ള ആളാണെന്ന് വിശ്വസിപ്പിച്ചാണ് വിവാഹം കഴിക്കുന്നത്. ആഡംബര ഫ്ളാറ്റുകളിലായിരുന്നു ഇയാളുടെ താമസം. ഡൽഹിയിൽ സ്കൂൾ അധ്യാപികയായിരുന്ന യുവതിയെ ആണ് ഇയാൾ അവസാനമായി വിവാഹം ചെയ്തത്. ഇവർക്കൊപ്പം ഒഡീഷയിൽ താമസിച്ച് വരികയായിരുന്നു. ഭർത്താവ് നേരത്തേയും വിവാഹങ്ങൾ കഴിച്ചിട്ടുണ്ടെന്നറിഞ്ഞ ഈ സ്ത്രീയാണ് പോലീസിൽ പരാതി നൽകിയത്. തുടർന്നാണ് ഭുവനേശ്വറിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന ഇയാളെ പിടികൂടിയത്.
ഡൽഹി, പഞ്ചാബ്, അസം, ജാർഖണ്ഡ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ഇയാൾക്ക് ഭാര്യമാരുണ്ട്. ആദ്യ രണ്ടു ഭാര്യമാരും ഒഡീഷയിൽ നിന്നുള്ളവരാണ്. എന്നാൽ ആരോപണങ്ങളെല്ലാം ഇയാൾ നിഷേധിച്ചിട്ടുണ്ട്. 11 എടിഎം കാർഡുകൾ, നാല് ആധാർ കാർഡുകൾ തുടങ്ങിയവയും ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതിനും ഇയാൾക്കെതിരെ എറണാകുളത്തും ഹൈദരാബാദിലും കേസുകൾ ഉണ്ട്.
Comments