തിരുവനന്തപുരം :കെ എസ് ഇ ബി അഭിമുഖീകരിക്കുന്ന അതീവ ഗൗരവമായ വിഷയത്തിലേക്കുള്ള വിരൽ ചൂണ്ടലാവുകയാണ് കെ എസ് ഇ ബി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബി. അശോക് ഐ എ എസ്ന്റെ ഫേസ് ബുക്ക് കുറിപ്പ് .കെഎസ്ഇബിയില്‍ സമരം ചെയ്യുന്ന ഇടത് യൂണിയൻ നേതാക്കൾക്ക്,ബോർഡിലെ അഴിമതികള്‍ അക്കമിട്ട് നിരത്തി ചെയർമാൻ ബി.അശോക് കഴിഞ്ഞ ദിവസം മറുപടി നൽകിയിരുന്നു.
കെ എസ് ഇ ബി യിൽ സുരക്ഷാ ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന വ്യവസായ സുരക്ഷാസേനയെ നിയോഗിച്ചത് ഇടത് യൂണിയനുകളെ ചൊടിപ്പിച്ചിരുന്നു.യൂണിയൻ നേതാക്കളുടെ ഒത്താശയോടെയുള്ള ഉപഭോക്തൃ ഡാറ്റ ചോർച്ച,ടെണ്ടർ നടപടികൾ ചോർത്തൽ തുടങ്ങി അതീവ ഗൗരവ വിഷയങ്ങളിലേക്കാണ് ചെയർമാന്റെ ഫേസ് ബുക്ക് പോസ്റ്റ് വിരൽ ചൂണ്ടുന്നത്
കെ എസ് ഇ ബി ഡ്രായിംഗുകളും ടെൻഡർ കണക്കുകളും യഥേഷ്ടം ആർക്കും വിപണിയിൽ വാങ്ങാവുന്ന അവസ്ഥയാണെന്നും,വാട്സാപ്പായി പല കമ്പനികളിലും പല രേഖയും തത്സമയം എത്തുന്നതായും വലിയ റിസ്ക്കാണുള്ളതെന്നുമുള്ള ചെയർമാന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവമര്ഹിക്കുന്നതാണ്.
ബോർഡിന്റെ ആഭ്യന്തര ഉൽപ്പന്നങ്ങളായ സോഫ്റ്റ് വെയറുകളിൽ 20-നും വേണ്ടത്ര സുരക്ഷാ മാനദണ്ഡം ഇല്ല.കോഡ് പൊളിച്ച് ദുരുപയോഗം ചെയ്യാം എന്ന സംശയം നിലവിലുണ്ട്.ഏതാണ്ടെല്ലാ കമ്പ്യൂട്ടറുകൾക്കും ഡേറ്റാ പോർട്ടുകൾ ഉള്ളതുകൊണ്ട് തുറന്നു കിടക്കുന്ന ഓഫീസുകളിൽ നിർബാധം കടന്നുകയറിയാൽ ആർക്കും വിവരം ചോർത്താം.ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിൽ മുഴുവൻ നിർമ്മിതികളുടേയും സിവിൽ-ഇലക്ട്രിക്കൽ ഡ്രായിംഗുകളുടേയും വിപുലമായ സഞ്ചയമുണ്ട്. എന്നിങ്ങിനെ ബോർഡിലെ സുരക്ഷാ വീഴ്ചകളും,കെടുകാര്യസ്ഥതകളും ചെയർമാൻ അക്കമിട്ടു നിരത്തുന്നുണ്ട്.വിളിക്കപ്പെടാൻ പോകുന്ന ടെൻഡറുകളുടെ വാണിജ്യ രഹസ്യങ്ങൾ ജീവനക്കാർ തന്നെ കരാറുകാർക്ക് ചോർത്തി നൽകുന്നുവെന്നും ചെയർമാൻ ആരോപിക്കുന്നു .
സംസ്ഥാനത്തിന് പുറത്ത് നിന്ന് കെഎസ്ഇബി -ഉപഭോക്തൃവിവരം ചോർത്തി ബാങ്ക് അക്കൗണ്ടിൽനിന്നും പണം തട്ടിയ സംഘത്തിന് സോഫ്റ്റ് വെയറിൽനിന്ന് തന്നെ ഉപഭോക്തൃവിവരം ലഭ്യമായതായി പോലീസിന്റെ സൂചനയുണ്ടെന്നും ചെയർമാൻ വെളിപ്പെടുത്തുന്നു.
കെ എസ് ഇ ബി യുടെ അതീവ സുരക്ഷ വേണ്ട കേന്ദ്രങ്ങളിൽ കേന്ദ്ര ഇന്റലിജൻസ് ബ്യുറോയുടെ നിർദേശ പ്രകാരമാണ് വ്യവസായ സുരക്ഷയ്‌ക്ക് സംസ്ഥാനത്ത് പ്രത്യേകം രൂപീകരിച്ച വ്യവസായ സുരക്ഷാസേനയെ (എസ്.ഐ.എസ്.എഫ് ) നിയോഗിച്ചതെന്നും ചെയർമാൻ വ്യക്തമാക്കുന്നുണ്ട് . ഇതിനെതിരെയാണ് ഇടത് യൂണിയനുകളുടെ പ്രതിഷേധം.
അതെസമയം പോസ്റ്റ് ഇട്ട ചെയർമാൻ കെഎസ്ഇബിയിലെ പ്രശ്നങ്ങൾ പരിഹരിക്കാതെ ‘മണ കുണ’ എന്ന് പറയുകയാണെന്നായിരുന്നു മുൻ വൈദ്യുതി വകുപ്പ് മന്ത്രി എം എം മണിയുടെ വിമർശനം.വൈദ്യുതി വകുപ്പ് മന്ത്രി പുള്ളിയെക്കൊണ്ട് പറയിപ്പിച്ചതാണോ ഇതെന്ന് അറിയണമെന്നും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കെഎസ്ഇബി ക്ക് പോലീസിന്റെ സുരക്ഷ ഉണ്ടായിരുന്നില്ലെന്നും എംഎം മണി അഭിപ്രായപ്പെട്ടു .
Comments