കോഴിക്കോട്: നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ടിനെതിരായ പോക്‌സോ കേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരി. റോയ് വലയാട്ടിനും കൂട്ടുപ്രതി അഞ്ജിലിയ്‌ക്കുമെതിരായ ആരോപണങ്ങൾ നേരത്തെ തന്നെ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നുവെന്ന് കോഴിക്കോട് സ്വദേശിയായ പരാതിക്കാരി പറയുന്നു. ഇനിയും പെൺകുട്ടികൾ ഇവരുടെ കെണിയിൽ വീഴരുതെന്നുള്ളതിനാലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നതെന്ന് പെൺകുട്ടി പറഞ്ഞു.
സംഭവത്തിൽ സിറ്റി പോലീസ് കമ്മീഷണർക്ക് ആദ്യം തന്നെ പരാതി നൽകിയിരുന്നു. ജോലി ചെയ്തിരുന്ന സമയത്താണ് ഇത്. ഒരാളേയും ഭീഷണിപ്പെടത്തി പണം തട്ടിയിട്ടില്ല. എല്ലാ തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്. ആസൂത്രിതമായാണ് അഞ്ജലി പെൺകുട്ടികളെ കൊച്ചിയിലേക്ക് കൊണ്ടുപോയത്. സംസ്ഥാനത്തേക്ക് പുറത്തും അഞ്ജലി പ്രവർത്തനം വ്യാപിപ്പിക്കാൻ ശ്രമിച്ചുവെന്നും പരാതിക്കാരി വെളിപ്പെടുത്തി.
സിറ്റി പോലീസ് കമ്മീഷണർക്ക് രഹസ്യമായാണ് പരാതി നൽകിയത്. ലഹരി ഇടപാടുകളുടെ തെളിവും നൽകിയിരുന്നു. ഫേസ്ബുക്കിൽ ഒളിച്ചിരുന്ന് ആർക്കും അമ്പെയ്യാം. അഞ്ജലി ചെയ്യുന്നത് പബ്ലിസിറ്റിക്ക് വേണ്ടിയുള്ള കാര്യങ്ങളാണ്. എന്നാൽ തനിക്ക് അതിന്റെ ആവശ്യമില്ലെന്നും പരാതിക്കാരി പറഞ്ഞു.
അഞ്ജലി ഇപ്പോൾ വ്യക്തിഹത്യ നടത്തുകയാണ് ചെയ്യുന്നതെന്ന് പരാതിക്കാരി ആരോപിക്കുന്നു. അഞ്ജലി ഉന്നയിക്കുന്ന വ്യാജ ആരോപണങ്ങൾ മാദ്ധ്യമങ്ങൾ ചർച്ചയാക്കുകയാണ്. അഞ്ജലി നിരന്തരം തന്നെ ബ്ലാക്ക്‌മെയിൽ ചെയ്യുന്നു. അഞ്ജലിയുടെ അമ്മാവനായ ജ്യോതിപ്രകാശും തന്നെ നിരന്തരമായി ഭീഷണിപ്പെടുത്തി. കോഴിക്കോട്ടെ ഹോട്ടലുടമയായ ജ്യോതിപ്രകാശ് അഞ്ജലിയ്‌ക്ക് എല്ലാ പിന്തുണയും നൽകിയിരുന്നു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിൽ എല്ലാം വ്യക്തമാണെന്നും പരാതിക്കാരി മാദ്ധ്യമങ്ങളോട് പറഞ്ഞു.
പരാതി പിൻവലിക്കാൻ അരക്കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് നേരത്തെ പരാതിക്കാരി വെളിപ്പെടുത്തിയിരുന്നു. റോയ് വയലാട്ടിന്റെ അഭിഭാഷകനാണ് കോഴിക്കോട്ടെ ഓഫീസിലെത്തി പണം വാഗ്ദാനം ചെയ്തതെന്നും അരക്കോടിയ്‌ക്ക് മുകളിൽ എത്രരൂപവേണമെങ്കലും ആവശ്യപ്പെടാമെന്ന് വാഗ്ദാനം നൽകിയതായും പരാതിക്കാരി വെളിപ്പെടുത്തിയിരുന്നു.
വ്യക്തമായ തെളിവുകളുടെ ബലത്തിലാണ് താൻ പരാതി നൽകിയത്. വീഡിയോ ക്ലിപ്പുകൾ അടക്കം തെളിവുകളായുണ്ട്. കേസ് പിൻവലിക്കാൻ പ്രതികളും കൂട്ടാളികളും നിരന്തരം ഭീഷണിപ്പെടുത്തുകയും പണം വാഗ്ദാനം ചെയ്യുകയുമാണ്. ജീവൻ പണയം വച്ചാണ് താൻ അവർക്കെതിരെ കേസുമായി മുന്നോട്ടുപോവുന്നത്. റോയ് തന്നെ കൊല്ലാൻ സ്‌കെച്ചിട്ടുണ്ടെന്ന് അഞ്ജലി തന്നെ തന്നോട് പറഞ്ഞിട്ടുണ്ട്. അവരെ ഭയന്നാണ് സ്വന്തം ഫ്ളാറ്റ് ഉപേക്ഷിച്ച് താനിപ്പോൾ വാടകയ്‌ക്ക് താമസിക്കുന്നതെന്നും പരാതിക്കാരി പറഞ്ഞു.
Comments