കോഴിക്കോട്: പ്രണയദിന പാർട്ടിയ്‌ക്ക് വിൽപ്പന നടത്താൻ എത്തിച്ച മാരക ലഹരിമരുന്നുമായി പിടികൂടിയ റോഷനെതിരെ കൂടുതൽ പരാതികൾ. കോഴിക്കോട് സ്വദേശിയായ റോഷൻ എക്‌സൈസിന്റെ പിടിയിലാകുന്നതിന് മുൻപ് നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. വീട്ടമ്മയെ നായയെ വിട്ട് കടിപ്പിച്ച കേസിലും പ്രതിയാണ് റോഷൻ. 20 ലക്ഷം രൂപ വിലമതിക്കുന്ന ലഹരി വസ്തുക്കളാണ് റോഷന്റെ കൈയ്യിൽ നിന്നും എക്‌സൈസ് പിടിച്ചെടുത്തത്.
ചുങ്കത്ത് റോഡ് നിർമ്മാണം നടത്തുന്ന കരാർ കമ്പനിയുടെ വാഹനത്തിന്റെ ചില്ല അടിച്ച് തകർക്കുകയും റോഡ് പണിക്കെത്തിയ തൊഴിലാളികളുടെ കഴുത്തിൽ വടിവാൾ വെച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. വാഹനത്തിൽ ഉണ്ടായിരുന്ന രേഖകളും റോഷൻ നശിപ്പിച്ചതായി തൊഴിലാളികൾ പറയുന്നു. റോഷനെതിരെ പരാതി നൽകുമെന്ന് കരാറുകാർ അറിയച്ചിട്ടുണ്ട്.
എംഡിഎംഎ അടക്കമുള്ള മാരക ലഹരിമരുന്നുമായി ഫറോക്കിൽ നിന്ന് ഇന്നലെ രാത്രിയാണ് റോഷനെ എക്‌സൈസ് പിടികൂടുന്നത്. കഴിഞ്ഞ വർഷം നവംബറിൽ താമരശ്ശേരിയിൽവെച്ച് വീട്ടമ്മയെ വളർത്തുനായ്‌ക്കളെ വിട്ട് കടിപ്പിച്ച കേസിലെ പ്രതിയാണിയാൾ. കേസിന് ശേഷവും റോഷൻ നായ്‌ക്കളെ വിട്ട് ഉപദ്രവിച്ചെന്ന് നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്. അമ്പായത്തോട് സ്വദേശിയായ ഫൗസിയ എന്ന വീട്ടമ്മയ്‌ക്കാണ് നേരത്തെ ഗുരുതരമായി പരിക്കേറ്റത്.
Comments