തിരുവനന്തപുരം: പേഴ്‌സണൽ സ്റ്റാഫിനെ നിയമിച്ച വിഷയത്തിൽ സർക്കാരിന് മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഹരി എസ് കർത്തയെ നിയമിച്ചത് തന്റെ തീരുമാനമാണെന്നും ഈ വിഷയത്തിൽ സർക്കാർ കൈകടത്തേണ്ടെന്നും ഗവർണർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഗവർണറുടെ പേഴ്‌സണൽ സ്റ്റാഫായി ഹരി.എസ് കർത്തയെ നിയമിച്ചതിനെതിരെ സർക്കാർ അതൃപ്തി പ്രകടിപ്പിച്ചത്. ഇതിന് പിന്നാലെയാണ് മറുപടിയുമായി ഗവർണർ രംഗത്തെത്തിയത്.
മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ പാർട്ടിക്കാരെ നിയമിക്കുന്നത് ചോദ്യം ചെയ്താണ് ഗവർണർ മറുപടി നൽകിയത്. രണ്ട് വർഷത്തിന് ശേഷം ഇത്തരക്കാർക്ക് പെൻഷൻ നൽകുന്ന നടപടി നിയമവിരുദ്ധമാണ്. പേഴ്‌സണൽ സ്റ്റാഫ് പദവിയിൽ നിന്ന് രാജിവെച്ച് ഇറങ്ങിയവരെല്ലാം ഇന്ന് വീണ്ടും പാർട്ടിയിലേയ്‌ക്ക് തിരികെ എത്തി പ്രവർത്തിക്കുന്നു. ഇത്തരം കാര്യങ്ങളോട് യോജിക്കാനാവില്ലെന്നും ഗവർണർ പ്രതികരിച്ചു.
സംസ്ഥാനത്തെ പേഴ്‌സണൽ സ്റ്റാഫ് നിയമന ചട്ടങ്ങളെ കുറിച്ച് അടുത്തകാലത്താണ് അറിഞ്ഞത്. രണ്ട് വർഷത്തിന് ശേഷം പെൻഷൻ നൽകുന്ന ഇത്തരം പേഴ്‌സണൽ സ്റ്റാഫ് നിയമനങ്ങൾ തികച്ചും നാണംകെട്ട ഏർപ്പാടാണ്. പാർട്ടിക്കാർക്ക് പെൻഷൻ കൊടുക്കേണ്ടത് സർക്കാരിന്റെ ചെലവിലല്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.















