ഇസ്ലാമാബാദ്: പാകിസ്താനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം. കഴിഞ്ഞ വർഷം എടുത്ത വായ്പ തിരിച്ചടയ്‌ക്കാൻ സൗദി പാകിസ്താനോട് ആവശ്യപ്പെട്ടതോടെ ആകെ പെട്ടിരിക്കുകയാണ് ഇമ്രാൻ ഖാൻ സർക്കാറെന്ന് റിപ്പോർട്ട്. പാകിസ്താൻ എടുത്ത 3 ബില്യൺ ഡോളർ വായ്പ നാല് ശതമാനം പലിശ നിരക്ക് ഉൾപ്പടെ ഒരു വർഷത്തിനുള്ളിൽ അടയ്‌ക്കാനാണ് സൗദി ആവശ്യപ്പെട്ടത്.
ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് പാകിസ്താൻ ഭീമമായ തുക ഇത്ര പെട്ടന്ന് അടച്ച് തീർക്കാനുള്ള വഴികൾക്കായി നെട്ടോട്ടമോടുകയാണ്. കുറഞ്ഞു വരുന്ന വിദേശ നാണ്യ ശേഖരം മെച്ചപ്പെടുത്തുന്നതിനായാണ് പാകിസ്താൻ സൗദിയിൽ നിന്ന് 3 ബില്യൺ ഡോളർ കടം വാങ്ങിയത്.
2021 ഒക്ടോബറിലാണ് പാകിസ്താനുള്ള സാമ്പത്തിക സഹായം വീണ്ടും ആരംഭിക്കാൻ സൗദി അറേബ്യ തീരുമാനമെടുക്കുന്നത്. ഇതിന്റെ ഭാഗമായി 3 ബില്യൺ ഡോളർ നിക്ഷേപവും 1.2 ബില്യൺ മുതൽ 1.5 ബില്യൺ വരെ മൂല്യം വരുന്ന എണ്ണ വിതരണവുമാണ് നടത്തിയത്. ഇതിൽ 3 ബില്യൺ ഡോളർ പാകിസ്താൻ ഒരു വർഷത്തിനകം തന്നെ തിരികെ നൽകുമെന്ന് ഉറപ്പും നൽകിയിരുന്നു.
മൂന്ന് മാസം കൂടുമ്പോൾ നാല് ശതമാനം പലിശ നിരക്ക് എന്ന രീതിയിലാണ് പാകിസ്താൻ അന്ന് കടം വാങ്ങിയത്. അടുത്തിടെയാണ് പാകിസ്താൻ ധനമന്ത്രി സൗദിയിൽ നിന്ന് വാങ്ങിയ കടത്തിന്റെ വിവരങ്ങൾ വെളിപ്പെടുത്തിയത്. പെരുകികൊണ്ടിരിക്കുന്ന പലിശ നിരക്കിനെ സംബന്ധിച്ച് ചോദ്യമുയർന്നപ്പോൾ, ലോകമെമ്പാടും പലിശ നിരക്ക് കുത്തനെ ഉയരുകയാണെന്നും സൗദിയുടെ പലിശ നിരക്ക് താരതമ്യേന കുറവാണെന്നുമാണ് ധനമന്ത്രി ഷൗക്കത്ത് തരിൻ പ്രതികരിച്ചത്.
വേണ്ടത്ര ചർച്ച ചെയ്യാതെ ഭീമമായ തുക വായ്പ എടുത്തതും അത് തിരിച്ചടക്കാനാൻ വഴി കണ്ടെത്താനാകാതെ സർക്കാർ കൈമലർത്തുന്നതും വലിയ വിമർശനത്തിന് കാരണമായിട്ടുണ്ട്. അതിനിടെ രാജ്യത്ത് നികുതി വർദ്ധനവ് വരുത്തിയതും പൊതുജനരോഷത്തിന് കാരണമായിട്ടുണ്ട്. ചുരുക്കത്തിൽ സാമ്പത്തിക രംഗത്ത് ഇമ്രാൻ ഖാൻ സർക്കാറിന് ആകെ അടി തെറ്റിയിരിക്കുകയാണെന്നാണ് വിലയിരുത്തൽ.
Comments