കൊച്ചി: പ്രസിദ്ധമായ ചോറ്റാനിക്കര മകം തൊഴൽ ആരംഭിച്ചു. കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് ഒരേ സമയം എഴുന്നൂറ് പേർക്കാണ് ദർശനം. സിനിമ താരങ്ങളായ പാർവതിയും നയൻതാരയും മകം തൊഴാൻ ക്ഷേത്രത്തിലെത്തി. വിഗ്നേഷ് ശിവനൊപ്പമാണ് നയൻതാര മകം ദർശനത്തിനെത്തിയത്. സാധാരണ ഭക്തരെ പോലെ തന്നെ ക്യൂ നിന്നാണ് നയൻതാരയും വിഗ്നേഷും ദർശനം നടത്തിയത്.
സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരാണ് ഇക്കുറി മകം തൊഴാൻ എത്തിയത്. കൊറോണയുടെ പശ്ചാത്തലത്തിൽ പ്രത്യേകം ക്രമീകരണങ്ങൾ ഒരുക്കിയാണ് ഭക്തരെ ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചത്. മകം തൊഴലിനായി രണ്ട് മണിക്കാണ് ക്ഷേത്ര നട തുറന്നത്. രാത്രി പത്ത് മണിവരെയാണ് ദർശനമുണ്ടാകുക.
സർവാഭരണ വിഭൂഷിതയായി വരദാഭയ മുദ്രകളോടെ ദേവി വില്വമംഗലം സ്വാമിയാർക്ക് വിശ്വരൂപദർശനം നൽകിയന്നൊണ് ചോറ്റാനിക്കര മകം തൊഴലിന് പിന്നിലെ ഐതീഹ്യം. കുംഭമാസത്തിലെ രോഹിണി നാളിൽ കൊടിയേറി ഉത്രം ആറാട്ടായി നടക്കുന്ന ഉത്സവത്തിന്റെ ഏഴാം നാളിലാണ് മകം തൊഴൽ. തങ്കഗോളകയും തിരുവാഭരണങ്ങളും ചാർത്തിയ ദേവിയെ തൊഴാൻ കേരളത്തിനകത്തും പുറത്തും നിന്ന് ഭക്തർ ഒഴുകിയെത്തും.
കുംഭ മാസത്തിലെ മകം നാളിലാണ് ചോറ്റാനിക്കര മകം. ഭക്തർക്കായി വിപുലമായ സൗകര്യങ്ങളാണ് ഇത്തവണയും കൊച്ചിൻ ദേവസ്വം ബോർഡും, ക്ഷേത്ര ഉപദേശക സമിതിയും ഏർപ്പെടുത്തിയിട്ടുള്ളത്. ദേവസ്വത്തിന് പുറമെ, പോലീസ്, ആരോഗ്യ വകുപ്പുകളുടെ സഹകരണത്തോടെ ക്ഷേത്രത്തിനകത്തും പുറത്തും ഭക്തജനങ്ങൾക്കായി ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ വടക്കേ പൂരപ്പറമ്പിലും പടിഞ്ഞാറേനട പൊതുമരാമത്ത് പാതയിലും പന്തൽ ഒരുക്കിയിട്ടുണ്ട്.
Comments