ഫസിൽക; പഞ്ചാബിനെ വെട്ടിമുറിക്കുകയാണ് പ്രതിപക്ഷത്തിന്റെ അജൻഡയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാകിസ്താനും ആഗ്രഹിക്കുന്നത് ഇതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അധികാരത്തിന് വേണ്ടി വിഘടനവാദികളുമായി പോലും കൂട്ടുകൂടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.
വിഘടനവാദികളുടെ അജൻഡ രാജ്യത്തിന്റെ ശത്രുക്കളുടെ അജൻഡയാണ്. പാകിസ്താന്റെ അജൻഡയും ഇതിൽ നിന്നും വ്യത്യസ്തമല്ല. പഞ്ചാബിനെ വെട്ടിമുറിക്കുന്നതാണ് അവർ സ്വപ്‌നം കണ്ടുകൊണ്ടിരിക്കുന്നതെന്നും അബൊഹാറിൽ നടന്ന റാലിയിൽ പ്രധാനമന്ത്രി പറഞ്ഞു.
ഡൽഹിയിൽ നിങ്ങളെ സ്വീകരിക്കാൻ മടിക്കുന്നവരാണ് പഞ്ചാബിലെത്തി നിങ്ങളോട് വോട്ട് ചോദിക്കുന്നതെന്ന് കെജ് രിവാളിനെ പരാമർശിച്ച് പ്രധാനമന്ത്രി പറഞ്ഞു. ഡൽഹിയിൽ അവർക്ക് ഭരണം ഉണ്ടായിട്ടും ഒരു സിഖുകാരനെപോലും മന്ത്രിയാക്കിയിട്ടില്ലെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
കുറ്റകൃത്യങ്ങളുടെ പാർട്ടിയായ കോൺഗ്രസിന്റെ കൂട്ടുകക്ഷികളാണ് അവർ. പഞ്ചാബിലെത്തി ഓരോ കളളങ്ങളായി അവർ അവതരിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പഞ്ചാബിലെ എല്ലാ വ്യാപാരങ്ങളും മാഫിയകൾ കൈയ്യടക്കി വെച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ദേശസ്‌നേഹത്തിൽ നിന്ന് പ്രചോദനം ഉൾക്കൊളളുന്ന സർക്കാരിനെയാണ് പഞ്ചാബിന് ഇന്ന് ആവശ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പഞ്ചാബിന്റെ ഭാവിക്കായുളള നിർണായക തെരഞ്ഞെടുപ്പാണിത്. പഞ്ചാബിന്റെ സുരക്ഷ ഉൾപ്പെടെയുളള വിഷയങ്ങൾ പരിഹരിക്കാൻ ബിജെപി സർക്കാരിന് മാത്രമേ കഴിയുകയുള്ളൂവെന്നും നരേന്ദ്രമോദി കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാർ നടപ്പാക്കിയ വിവിധ ക്ഷേമ പദ്ധതികളും പ്രധാനമന്ത്രി വിശദീകരിച്ചു.
Comments