അമൃത്സർ: പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ക്യാപ്റ്റൻ അമരീന്ദർ സിംഗിനെ മാറ്റിയതിന് കാരണമായി ശുദ്ധ നുണ തട്ടിവിട്ട് രാഹുൽ ഗാന്ധി. കോൺഗ്രസിനുളളിലെ പടലപ്പിണക്കവും കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ധുവുമായുളള പ്രശ്‌നങ്ങളാണ് അമരീന്ദറിനെ മാറ്റാൻ കാരണമെന്നത് അങ്ങാടിപ്പാട്ടായ കാര്യമാണ്. എന്നാൽ ഇത് ബോധപൂർവ്വം മറച്ചുവെച്ചാണ് രാഹുൽ പച്ചക്കളളവുമായി രംഗത്തെത്തിയത്. മുഖ്യമന്ത്രി പദത്തിലിരിക്കെ പാവങ്ങൾക്ക് സൗജന്യമായി വൈദ്യുതി നൽകാതിരുന്നതിനാലാണ് ക്യാപ്റ്റനെ ഒഴിവാക്കിയതെന്നാണ് രാഹുലിന്റെ പുതിയ ന്യായീകരണം. നേരത്തെ ഒരിക്കൽ പോലും കോൺഗ്രസ് നേതാക്കൾ ഇത്തരമൊരു കാരണം പറഞ്ഞിട്ടില്ലെന്നതാണ് ഏറെ കൗതുകം
എന്തുകൊണ്ടാണ് ക്യാപ്റ്റൻ അമരീന്ദർ സിംഗിനെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് നിങ്ങളോട് പറയാം. പാവപ്പെട്ട ജനങ്ങൾക്ക് സൗജന്യമായി വൈദ്യുതി നൽകാൻ അദ്ദേഹം സമ്മതിച്ചില്ല. വൈദ്യുതി വിതരണ കമ്പനികളുമായൊക്കെ താൻ കരാറുകളിൽ ഏർപ്പെട്ടിട്ടുരുന്നുവെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. എന്നാൽ വെളിപ്പെടുത്തലിന് പിന്നാലെ കോൺഗ്രസ് നേതാവിനെതിരെ വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്.
ക്യാപ്റ്റന്റെ രാജിക്ക് പിന്നിൽ പിസിസി അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ അല്ലേയെന്ന ചോദ്യമുയർന്നു. പഞ്ചാബിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ കോൺഗ്രസിനിടയിലെ ഉൾപ്പോരും ആഭ്യന്തര കലഹങ്ങളും മറച്ചുപിടിക്കാനാണ് രാഹുലിന്റെ വെളിപ്പെടുത്തലെന്നും വിമർശകർ വിലയിരുത്തി. മുഖ്യമന്ത്രി സ്ഥാനത്തിനുള്ള കോൺഗ്രസിലെ വടംവലി മൂലം പഞ്ചാബിലുണ്ടാക്കിയ രാഷ്‌ട്രീയ പ്രതിസന്ധിയെ തേച്ചുമായ്‌ക്കാനാണ് രാഹുൽ ശ്രമിക്കുന്നതെന്നും സമൂഹമാദ്ധ്യമങ്ങളിൽ വിമർശകർ പ്രതികരിച്ചു. വരുന്ന 20നാണ് പഞ്ചാബിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്.
അമരീന്ദറിന്റെ പിൻമാറ്റത്തോടെ പഞ്ചാബിൽ കോൺഗ്രസ് വലിയ തിരിച്ചടിയാണ് നേരിടുന്നത്. സംസ്ഥാന സർക്കാരിനെതിരായ വികാരവും പ്രചാരണത്തിൽ പ്രകടമാണ്. ഇതൊക്കെ മറച്ചുപിടിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് രാഹുലിന്റെ പുതിയ പ്രസ്താവനയെന്നാണ് വിലയിരുത്തൽ. ഒറ്റഘട്ടമായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ.
Comments