കൊച്ചി: മകനെ കൊലപ്പെടുത്തിയ കേസിൽ അമ്മയെ ഹൈക്കോടതി വെറുതെ വിട്ടു. ജീവപര്യന്തം തടവിന് ശിക്ഷിച്ച എറണാകുളം സെഷൻസ് കോടതിയുടെ വിധി ചോദ്യം ചെയ്ത് അങ്കമാലി മുക്കന്നൂർ സ്വദേശി സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് കോടതി വെറുതെവിട്ടത്. ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രനും സി. ജയചന്ദ്രനും അടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി.
കുടുംബത്തിലെ അസ്വാരസ്യത്തെ തുടർന്ന് ഭർത്താവിനോടുള്ള പകമൂലം യുവതി ഒൻപതുവയസ്സുകാരനായ മകനെ കൊലപ്പെടുത്തി എന്നതായിരുന്നു കേസ്. അമ്മയ്ക്കെതിരായ ആരോപണം തെളിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. ഈ സാഹചര്യത്തിൽ സംശയത്തിന്റെ ആനുകൂല്യം ചൂണ്ടിക്കാട്ടി യുവതിയെ കോടതി വെറുതെ വിടുകയായിരുന്നു.
കുഞ്ഞിനെ ഉറക്കഗുളിക നൽകി ശ്വാസം മുട്ടിച്ച് കൊന്ന ശേഷം കൈയിലെ ഞരമ്പ് മുറിച്ചെന്നാണ് പോലീസ് കേസ്. മരണ കാരണം ശരീരത്തിലെ മുറിവോ, വിഷം നൽകിയോ, ഞരമ്പ് മുറിച്ചതോ അല്ലെന്നാണ് ഡോക്ടറുടെ റിപ്പോർട്ട്. വിചാരണ കോടതി തെളിവുകൾ വേണ്ടവിധം പരിശോധിച്ചില്ലെന്നും ഹൈക്കോടതി വിലയിരുത്തി. 2016 ഏപ്രിൽ 30നായിരുന്നു കേസിനാസ്പദമായ സംഭവം.
Comments