കൊച്ചി : യുവതിയെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ച സംഭവത്തിൽ വ്‌ളോഗറും ഡിവൈഎഫ്‌ഐ നേതാവുമായ ശ്രീകാന്ത് വെട്ടിയാർ അറസ്റ്റിൽ. എറണാകുളം സെൻട്രൽ പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ പോലീസ് മുൻപാകെ കീഴടങ്ങിയ ഇയാളെ ചോദ്യം ചെയ്തുവരികയായിരുന്നു.
പിറന്നാൾ ആഘോഷത്തിനായി സമൂഹമാദ്ധ്യമം വഴി പരിചയപ്പെട്ട യുവതിയെ കൊച്ചിയിലെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് ശ്രീകാന്ത് വെട്ടിയാറിനെതിരായ പരാതി. സംഭവത്തിൽ പോലീസ് കേസ് എടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ ആയിരുന്നു. പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതോടെ ശ്രീകാന്ത് വെട്ടിയാർ ബുധനാഴ്ച സെൻട്രൽ സ്‌റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. യുവതിയുമായി അഗാധമായ ബന്ധമുണ്ടായിരുന്നുവെന്നാണ് ശ്രീകാന്ത് പോലീസിന് നൽകിയിരിക്കുന്ന മൊഴി.
കൊല്ലം സ്വദേശിനിയായ യുവതിയാണ് ശ്രീകാന്തിനെതിരെ പീഡന പരാതി ഉന്നയിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പേജിലൂടെയുള്ള വെളിപ്പെടുത്തലിന് പിന്നാലെ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.
അതേസമയം അറസ്റ്റ് രേഖപ്പെടുത്തയ ശേഷം ശ്രീകാന്ത് വെട്ടിയാറിനെ ജാമ്യത്തിൽവിട്ടു. കേസിൽ ഇയാൾക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. കോടതി നിർദ്ദേശ പ്രകാരമാണ് ഇയാൾ കീഴടങ്ങിയത്.
Comments