ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ രാജകുമാരനും വെർച്വൽ കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷിബന്ധങ്ങളിലുണ്ടായ തുടർച്ചയായ വളർച്ചയിൽ ഇരുനേതാക്കളും സംതൃപ്തി രേഖപ്പെടുത്തി. കൊറോണ മഹാമാരിക്കാലത്ത് ഇന്ത്യൻ സമൂഹത്തെ പരിപാലിച്ചതിന് അബുദാബി രാജകുമാരനോടു പ്രധാനമന്ത്രി നന്ദി പറഞ്ഞു. ഇന്ത്യ സന്ദർശിക്കാൻ പ്രധാനമന്ത്രി അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു.
തീവ്രവാദത്തിനും ഭീകരവാദത്തിനും എതിരായ പോരാട്ടത്തിൽ ഇരുരാജ്യങ്ങളുടെയും പ്രതിജ്ഞാബദ്ധത ഇരുവരും ആവർത്തിച്ചു. മേഖലയിലെയും അന്താരാഷ്‌ട്ര തലത്തിലെയും അതിർത്തി കടന്നുളള തീവ്രവാദത്തെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകതയും ചർച്ചയായി. കൂടിക്കാഴ്ചയ്‌ക്ക് ശേഷം സംയുക്ത പ്രസ്താവനയും പുറത്തിറക്കി. മേഖലയിലെ സമാധാനവും സുരക്ഷയും ഉറപ്പിക്കുന്നതിന് സമുദ്രസഹകരണം വർദ്ധിപ്പിക്കാൻ ഇരുവരും ധാരണയായി. കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ ഇന്ത്യ-യുഎഇ സ്ട്രാറ്റജിക് പാർട്ണർഷിപ്പിൽ ഏറെ മാറ്റങ്ങളാണ് വന്നിട്ടുളളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടിക്കാട്ടി.
സമ്പദ് വ്യവസ്ഥ, ഊർജ്ജം , കാലാവസ്ഥാ പ്രവർത്തനം, വളർന്നുവരുന്ന സാങ്കേതികവിദ്യകൾ, നൈപുണ്യവും വിദ്യാഭ്യാസവും, ഭക്ഷ്യസുരക്ഷ, ആരോഗ്യം, പ്രതിരോധം, സുരക്ഷ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ ചലനാത്മകമായ പുതിയ വ്യാപാര-നിക്ഷേപ-നവീകരണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവും യുഎഇ സ്ഥാപിതമായതിന്റെ 50-ാം വാർഷികവും കണക്കിലെടുത്ത് ഇരുനേതാക്കളും സംയുക്തസ്മരണിക സ്്റ്റാമ്പും പുറത്തിറക്കി. ഭക്ഷ്യസുരക്ഷ ഇടനാഴിയെക്കുറിച്ച് എപിഇഡിഎയും ഡിപി വേൾഡ് & അൽ ദഹ്റയും തമ്മിലുള്ള ധാരണപത്രം, സാമ്പത്തികപദ്ധതികളിലും സേവനങ്ങളിലുമുള്ള സഹകരണം സംബന്ധിച്ച് ഇന്ത്യയുടെ ഗിഫ്റ്റ് സിറ്റിയും അബുദാബി ഗ്ലോബൽ മാർക്കറ്റും തമ്മിലുള്ള ധാരണാപത്രം തുടങ്ങി ഇന്ത്യയും യുഎഇയും ഒപ്പുവച്ച രണ്ടു ധാരണാപത്രങ്ങളും ഉച്ചകോടിയിൽ പ്രഖ്യാപിച്ചു. കാലാവസ്ഥാപ്രവർത്തനത്തിലെ സഹകരണത്തിനും വിദ്യാഭ്യാസത്തിനുമായുള്ള മറ്റു രണ്ടു കരാറുകൾക്കും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി.
Comments