ലക്‌നൗ: ഉത്തർപ്രദേശിൽ കൊറോണ വ്യാപനം ഗണ്യമായി കുറഞ്ഞതോടെ സംസ്ഥാനത്തെ രാത്രികാല കർഫ്യൂ പിൻവലിച്ചു. പുതുക്കിയ മാർഗരേഖ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രാലയം അറിയിച്ചു. സർക്കാരിന്റെയും ജനങ്ങളുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് സംസ്ഥാനത്തെ കൊറോണ വ്യാപനം പിടിച്ചുകെട്ടാനായതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
സംസ്ഥാനത്ത് ഫെബ്രുവരി 19 മുതൽ രാത്രി കർഫ്യൂ ഉണ്ടാകില്ലെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി അവനീഷ് അവസ്തി അറിയിച്ചു. ഉത്തർപ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 23,424 കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം, നാളെ സംസ്ഥാനത്ത് നടക്കുന്ന മൂന്നാംഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് നടത്തുമെന്നും കേന്ദ്ര സർക്കാർ പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങൾ പാലിക്കുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
കൊറോണ മൂന്നാം തരംഗത്തെ തുടർന്ന് ജനുവരി 9നാണ് ഉത്തർപ്രദേശിൽ രാത്രികാല കർഫ്യൂ ആരംഭിച്ചത്. രാത്രി 10 മുതൽ രാവിലെ 6 മണി വരെയായിരുന്നു കർഫ്യൂ. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് ശേഷം വൈറസ് വ്യാപനം കുറഞ്ഞതോടെ ഫെബ്രുവരി 13ന് മാർഗ്ഗനിർദ്ദേശങ്ങൾ പരിഷ്‌കരിക്കുകയും കർഫ്യൂ സമയം രാത്രി 11 മുതൽ പുലർച്ചെ 5 വരെയായി കുറയ്‌ക്കുകയും ചെയ്തിരുന്നു.
Comments