കാബൂൾ: അഫ്ഗാനിസ്ഥാനിലെ വിദേശ ഭീകരരുടെ സാന്നിദ്ധ്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് പാകിസ്താൻ. വിദേശ ഭീകരരുടെ സാന്നിദ്ധ്യം പാകിസ്താനും പ്രദേശത്തിനും ഭീഷണിയാണെന്ന് കാബൂളിലെ പാകിസ്താൻ അംബാസിഡർ മൻസൂർ അഹമ്മദ് ഖാൻ മുന്നറിയിപ്പ് നൽകി. അഫ്ഗാനിസ്ഥാനിലെ തീവ്രവാദ സംഘടനകൾ അഫ്ഗാനിലേയും പാകിസ്താനിലേയും ഉൾപ്പെടെ മറ്റ് രാജ്യങ്ങളുടേയും സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്നു. ദാഇഷ്, അൽഖ്വായ്ദ തുടങ്ങിയ നിരവധി ഭീകര സംഘടനകളാണ് അവിടെയുള്ളതെന്ന് അഹമ്മദ് ഖാൻ പറഞ്ഞു.
ഡുറാൻഡ് ലൈനിലെ തീവ്രവാദ ഭീഷണികളെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. കാബൂളിനും ഇസ്ലാമാബാദിനും ഇടയിൽ ഡ്യൂറൻഡ് ലൈനിനെച്ചൊല്ലി സംഘർഷം വർദ്ധിച്ചുവരികയാണ്. ഡ്യൂറൻഡ് ലൈനിൽ അതിർത്തി വേലി കെട്ടി തിരിക്കേണ്ടതിന്റെ ആവശ്യകത പാകിസ്താൻ ഉദ്യോഗസ്ഥർ ഊന്നിപ്പറയുമ്പോൾ, അതിർത്തിയിൽ വേലികെട്ടേണ്ട ആവശ്യമില്ലെന്നാണ് അഫ്ഗാനിസ്താന്റെ വാദം.
കാബൂളുമായുള്ള ബന്ധം വിപുലപ്പെടുത്താനാണ് ഇസ്ലമാബാദിന്റെ ശ്രമമെന്നും അഹമ്മദ് ഖാൻ പറഞ്ഞു. ഇതിനായി കാബൂളുമായുള്ള വ്യാപാര, സാമൂഹിക, സാമ്പത്തിക, രാഷ്‌ട്രീയ ബന്ധങ്ങൾ മെച്ചപ്പെടുത്താൻ ഇസ്ലമാബാദ് ശ്രമിക്കുന്നുണ്ട്. അതിർത്തി കടന്നുള്ള ഭീകരവാദം കൂടുന്ന സാഹചര്യമാണിപ്പോൾ ഇവിടെയുള്ളത്. അതേസമയം തീവ്രവാദ ഗ്രൂപ്പുകൾക്ക് സംരക്ഷിത താവളമൊരുക്കിയെന്ന് ആരോപിച്ച് 2018 ജൂണിൽ പാകിസ്താനെ എഫ്എടിഎഫ് ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു.
നിലവിലെ ദുഷ്‌കരമായ സാഹചര്യം കണക്കിലെടുക്കുമ്പോൾ അയൽ രാജ്യങ്ങളുമായി പ്രത്യേകിച്ച് പാകിസ്താനുമായി അഫ്ഗാന് നല്ല ബന്ധമാണുള്ളത്. രാഷ്‌ട്രീയ, സാമ്പത്തിക, സാമൂഹിക ബന്ധങ്ങൾ നല്ല രീതിയിൽ പുരോഗമിക്കുകയാണ്. എന്നാൽ അഫ്ഗാനിലുള്ള വിദേശ ഭീകരർ പാകിസ്താന് തലവേദനയാകും. രാജ്യത്തിന് തന്നെ ഭീഷണിയാകും അവരുടെ പ്രവർത്തനമെന്നും അഹമ്മദ് ഖാൻ പറഞ്ഞു.
Comments