ആലപ്പുഴ: ആലപ്പുഴയിൽ പതിനേഴുകാരന് പോലീസിന്റെ ക്രൂരമർദ്ദനം. അമ്പലപ്പുഴ സ്റ്റേഷനിലാണ് പ്ലസ് ടു വിദ്യാർത്ഥിക്ക് നേരെ സിഐയുടെ നേതൃത്വത്തിൽ മൂന്നാം മുറ ഉൾപ്പെടെ പ്രയോഗിച്ചത്. നിക്കർ മാത്രം ധരിപ്പിച്ച് കുട്ടിയെ ലോക്കപ്പിൽ കിടത്തുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
അമ്പലപ്പുഴ ക്ഷേത്രത്തിലെ ഉത്സവ ആഘോഷങ്ങൾക്കിടയിൽ പോലീസിനെ മർദ്ദിചെന്ന് ആരോപിച്ചായിരുന്നു മുഹമ്മ സ്വദേശിയായ പ്ലസ് ടു വിദ്യാർഥിയെ പോലീസ് ക്രൂര മർദ്ദനത്തിന് വിധേയനാക്കിയത്. ഉത്സവത്തിൽ പങ്കെടുക്കാൻ അമ്മ വീട്ടിൽ എത്തിയതായിരുന്നു മുഹമ്മ സ്വദേശിയായ പ്ലസ് ടു വിദ്യാർഥി.
ബന്ധുവുമൊത്ത് ഉത്സവം കാണുന്നതിനിടെയാണ് ഒരു സംഘം പോലീസിനെതിരെ തിരിഞ്ഞത്. പോലീസ് ലാത്തി വീശി. ലാത്തി അടിയിൽ വിദ്യാർഥിക്ക് പരുക്കേറ്റു. തുടർന്ന് അക്രമികള പിടികൂടിയ കൂട്ടത്തിൽ വിദ്യാർഥിയെയും പിടികൂടി ജീപ്പിൽ കയറ്റുകയായിരുന്നു. താൻ നിരപരാധി ആണെന്ന് പറഞ്ഞിട്ടും ജീപ്പിൽ വെച്ചും പോലീസ് ഉദ്യോഗസ്ഥർ മർദ്ദിച്ചു. ആശുപത്രിയിൽ കൊണ്ടുപോകണം എന്ന് ആവശ്യപ്പെട്ടിട്ടും വഴങ്ങിയില്ല. സ്റ്റേഷനിൽ എത്തിച്ച വിദ്യാർത്ഥിയെ നിക്കർ മാത്രം ധരിപ്പിച്ച് ലോക്കപ്പിലും ഇട്ടു.
സിഐ വന്നതിന് ശേഷം സിഐയുടെ മുറിയിലേക്ക് കയറ്റി കുനിയാൻ പറഞ്ഞു. ചെറുതായി കുനിഞ്ഞപ്പോൾ സ്റ്റേഷനിലെ പോലീസുകാരനായ വിഷ്ണുവും സിഐയും പിന്നിൽ നിന്നും മുന്നിൽ നിന്നും പിടിച്ച് കുനിച്ച് നിർത്തി മുതുകത്ത് മുട്ടുപയോഗിച്ച് ഇടിച്ചു. രണ്ട് മൂന്നിടിയിൽ താൻ വീണുപോയതായി വിദ്യാർത്ഥി പറയുന്നു. പിന്നെ മുഖത്തും വയറ്റത്തും സിഐ ഷൂ ഇട്ട് ചവിട്ടി.
17 വയസ് മാത്രമാണെന്നും പ്ലസ് ടു വിദ്യാർത്ഥിയാണെന്നും പറഞ്ഞെങ്കിലും പോലീസ് വിട്ടില്ല. വിവരമറിഞ്ഞ് സ്‌റ്റേഷനിലെത്തിയ ബന്ധുക്കളെ ഭീഷണിപ്പെടുത്തിയും ബലമായും പുറത്താക്കി. ബന്ധുക്കളുടെ ഒപ്പമുണ്ടായിരുന്ന കുട്ടിയുടെ അമ്മയുടെ സഹോദരനെ വീഡിയോ പിടിച്ചെന്ന് പറഞ്ഞും തല്ലി.
ബാലാവകാശ കമ്മിഷനും മനുഷ്യാവകാശ കമ്മിഷനും പോലീസ് കംപ്ലെയിന്റ് അതോറിറ്റിക്കും മുഖ്യമന്ത്രിക്കും പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം.
വിദ്യാർത്ഥിക്കെതിരെ പോലീസും കേസ് എടുത്തിട്ടുണ്ട്.
Comments